കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നു 67,73,669 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിനി പൂജ, തിരുവനന്തപുരത്തെ ആദര്‍ശ് സന്തോഷ്, ഇംഗ്ലണ്ടില്‍ താമസിക്കുന്ന കാവ്യ ശര്‍മ്മ , രവി സിംഗ്, മാനവ് വര്‍മ്മ , കുമാര്‍ , മധുസൂദനന്‍എന്നിവര്‍ക്കെതിരെയാണ്കേസെടുത്തത്.തളിപ്പറമ്പ്,അള്ളാംകുളത്ത് താമസിക്കുന്ന ഫാത്തിമ മന്‍സിലില്‍ പി.എസ് അന്‍വറിന്റെ (45) പരാതിയിലാണ് കേസ്.
നേക്ക സൊല്യൂഷന്‍ എന്ന സ്ഥാപനം ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ലാഭമുണ്ടാക്കുന്ന കമ്പനിയാണെന്ന് വിശ്വസിപ്പിച്ച് 2025 നവംബര്‍ 14 മുതല്‍ കഴിഞ്ഞ ജൂലായ് 30 വരെയുള്ള കാലയളവില്‍ പണം നിക്ഷേപിപ്പിക്കുകയായിരുന്നുവെന്നു പരാതിയിൽ പറഞ്ഞു. തുടര്‍ന്ന് 80 ലക്ഷത്തോളം രൂപ ലാഭമുണ്ടായതായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കാണിച്ച് ഈ പണം പിന്‍വലിക്കുന്നതിന് നികുതി, പെനാല്‍ട്ടി, റിഫണ്ടബിള്‍ അക്കൗണ്ട്, തുടങ്ങിയ പേരുകളില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണിലെ വാട്‌സ്ആപ്പ് നമ്പറില്‍ നിന്ന് അന്‍വറിനെ വിളിച്ച് 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് 13 തവണകളിലായി എസ്.ബി.ഐ തളിപ്പറമ്പ് ബ്രാഞ്ചിലെ അക്കൗണ്ട് വഴി 67,73,669 രൂപ അയപ്പിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേർത്തു.








