മുംബൈ: ഹോസ്റ്റലിലെ ഇടനാഴികളില്‍ രാത്രികാലത്ത് കൊലുസിന്റെ ശബ്ദവും പൊട്ടിച്ചിരികളും.
പ്രേതബാധയുണ്ടെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് 608 വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങി. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ ആണ് സംഭവം.
ഹോസ്റ്റല്‍ മുറികള്‍ക്കുള്ളില്‍ അസ്വാഭാവികമായ ശബ്ദങ്ങളും സ്ത്രീകളുടെ പൊട്ടിച്ചിരികളും കരച്ചിലും ചില പെണ്‍കുട്ടികള്‍ കേട്ടതായി അഭ്യൂഹം പരന്നിരുന്നു. ഈ വാര്‍ത്ത സ്‌കൂളിലാകെ പടര്‍ന്നതോടെ കുട്ടികള്‍ക്കിടയില്‍ ഭയം ഇരട്ടിക്കുകയായിരുന്നു. ഭയന്ന 263 ആണ്‍കുട്ടികളും 345 പെണ്‍കുട്ടികളുമാണ് വീടുകളിലേക്ക് മടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ച് സൈക്യാട്രിസ്റ്റിനെക്കൊണ്ട് പരിശോധന നടത്തിയതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഗുരുതരമായ ഹിസ്റ്റീരിയ പോലുള്ള അവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാകാം ഇതെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു. ഭയം മാറ്റാന്‍ പ്രത്യേക കൗണ്‍സലിങ് സെഷനുകള്‍ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ പ്രേതബാധയുമായോ അമാനുഷിക ശക്തികളുമായോ ബന്ധിപ്പിക്കരുതെന്ന് അധികൃതര്‍ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അഭ്യര്‍ഥിച്ചു.








