ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയത്തിന് പിന്നാലെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. 15 പേരെ രക്ഷപ്പെടുത്തി.
കനത്ത മഴയെത്തുടർന്ന് വെള്ളവും മണ്ണും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. 22 തൊഴിലാളികളായിരുന്നു അപകടസമയത്ത് തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ 15 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അകത്ത് കുടുങ്ങിയ ഏഴുപേരെ മരിച്ച നിലയിൽ വെള്ളിയാഴ്ച പുലർച്ചെ കണ്ടെത്തി. ചമൗളി ജില്ലയിലെ പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ 22 തൊഴിലാളികൾ ജോലി ചെയ്യുമ്പോഴാണ് പെട്ടെന്ന് വെള്ളവും മണ്ണും തുരങ്കത്തിലേക്ക് ഇരച്ചുകയറിയതെന്ന് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ 15 തൊഴിലാളികളെയും ആശുപത്രികളിലേക്ക് മറ്റി.








