ബംഗ്‌ളൂരു: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പുതപ്പിനുള്ളില്‍ ഒളിപ്പിച്ച് കടന്നുകളഞ്ഞ ഭര്‍ത്താവ് അറസ്റ്റില്‍. ബീഹാര്‍ സ്വദേശിയായ ധീരജി (24)നെയാണ് ബംഗ്‌ളൂരു ഹിയതപാള്യ പൊലീസ് അറസ്റ്റു ചെയ്തത്. ധീരജിന്റെ ഭാര്യ റീമാകുമാരി (22)ജൂലായ് 27ന് ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ” ബീഹാര്‍ സ്വദേശികളായ ധീരജും റീമാകുമാരിയും എട്ടുമാസം മുമ്പാണ് പ്രണയ വിവാഹിതരായത്. വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും ബംഗ്‌ളൂരുവിലേയ്ക്ക് ഒളിച്ചോടി ഒരു വാടക വീട്ടില്‍ താമസം തുടങ്ങിയ ശേഷം ധീരജ് ഒരു വ്യവസായ ശാലയില്‍ ജോലിക്കു ചേര്‍ന്നു. വൈകാതെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കവും കലഹവും പതിവായി. വീട്ടില്‍ ഭക്ഷണം പോലും ഉണ്ടാക്കാതെ ഭാര്യ റീല്‍സ് എടുത്ത് ചുറ്റിക്കറങ്ങുന്നുവെന്നാണ് ധീരജിന്റെ പരാതി. ജൂലായ് 27ന് ധീരജ് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ ഉണ്ടായിരുന്നു. പിന്നീട് വൈകിയെത്തിയ റീമാകുമാരിയുമായി ധീരജ് വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടയില്‍ റീമയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുതപ്പിനുള്ളില്‍ ഒളിപ്പിച്ച് താമസിക്കുന്ന മുറിയുടെ വാതില്‍ പുറമെ നിന്നു പൂട്ടി ധീരജ് സ്ഥലം വിട്ടു.മുറിയില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്. കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മധ്യപ്രദേശില്‍ വച്ച് ധീരജിനെ അറസ്റ്റു ചെയ്തത്.”








