തൃശ്ശൂർ: വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് വടികൊണ്ട് തല്ലിയ അധ്യാപകന് സസ്പെൻഷൻ. വരവൂർ ഗവൺമെന്റ് ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ കെ എസ് മണികണ്ഠനെയാണ് സസ്പെൻഡ് ചെയ്തത്. സ്കൂൾ അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആണ് നടപടിയെടുത്തത്. കാഴ്ച പരിമിതിയുള്ള ആളായിരുന്നു മണികണ്ഠൻ. ഈ മാസം 16നാണ് വിദ്യാർഥിയെ പലതവണ ചൂരൽ കൊണ്ട് അടിച്ചത്. വിദ്യാർത്ഥികളിൽ ഒരാൾ ഇത് മൊബൈലിൽ ചിത്രീകരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. താഴെപ്പോയ പേനയുടെ അടപ്പ് എടുക്കാന്‍ ബെഞ്ചില്‍ നിന്ന് എത്തി നോക്കിയതിനാണ് മകനെ അധ്യാപകന്‍ അടിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവും പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധ്യാപകനായ മണികണ്ഠന്‍ ഇത്തരത്തിലുള്ള മര്‍ദ്ദന മുറകള്‍ പ്രയോഗിക്കാറുണ്ടെന്നും ആരോപണമുണ്ടായിരുന്നു. വിഷയത്തില്‍ മന്ത്രി ബിന്ദു കൃഷ്ണ ഇടപെടുകയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കേസെടുത്തിരുന്നു.








