കണ്ണൂര്‍: വ്യാജസ്വര്‍ണം പണയംവെച്ച് തട്ടിപ്പ് നടത്തുന്ന റാക്കറ്റിലെ രണ്ടുപേര്‍ അറസ്റ്റിൽ . ഉളിക്കല്‍ വട്ട്യാംതോട് എണ്ണക്കാടന്‍ പൂവത്തിങ്കല്‍ നിധിന്‍ (30), ഇയാളുടെ ഭാര്യയുടെ ബന്ധു കൂടാളി സ്വദേശി പുത്തന്‍പുരയില്‍ വിഷ്ണു (32) എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി: സിബി ടോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മട്ടന്നൂര്‍ വിമാനത്താവളo പൊലീസ് ഇൻസ്പെക്ടർ കെ.ആര്‍ ബിജു അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെ ചാലോടുള്ള മട്ടന്നൂര്‍ അര്‍ബന്‍ സഹകരണ സൊസൈറ്റിയില്‍ മൂന്ന് വളകള്‍ പണയംവെക്കാന്‍ എത്തിയതായിരുന്നു രണ്ടു പേരും. സംശയം തോന്നി വളകള്‍ ഉരച്ചുനോക്കിയപ്പോള്‍ വ്യാജസ്വര്‍ണമാണെന്ന് മനസിലായതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഏറെക്കാലമായി സമാന തട്ടിപ്പ് നടത്തിവരുന്ന റാക്കറ്റിലെ പ്രധാനികളാണ് നിധിനും വിഷ്ണുവുമെന്ന് പൊലീസ് പറഞ്ഞു. ഇവർ നേരത്തെയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇപ്പോള്‍ മുക്കുപണ്ടത്തിനുപകരം സ്വര്‍ണം പൂശിയ പ്രത്യേകതരം വളകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഒറ്റനോട്ടത്തില്‍ സ്വര്‍ണാഭരണമാണെന്നേ തോന്നൂ. ആദ്യ പരിശോധനയില്‍ വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിയില്ല. വിദഗ്ധമായി പരിശോധന നടത്തിയാലേ വ്യാജ സ്വര്‍ണമാണെന്ന് മനസിലാവൂ.
സമീപകാലത്ത് ജില്ലയുടെ പലഭാഗങ്ങളിലും ഇതേരീതിയിലുള്ള ആഭരണങ്ങള്‍ പണയംവെച്ചുള്ള തട്ടിപ്പ് നടന്നിട്ടുണ്ട്. അതുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. അടുത്തകാലത്ത് നടന്ന സമാന തട്ടിപ്പുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നുംപരിശോധിക്കുന്നുണ്ട്. നിധിന്‍ ആലക്കോട്, മണക്കടവ് മധുവനത്തു നി ന്നാണ് വിവാഹം കഴിച്ചത്. പലപ്പോഴും ഭാര്യാ വീട്ടിലാണ് താമസം. വിവാഹത്തിനുശേഷമാണ് ഭാര്യാ ബന്ധുവായ വിഷ്ണുവിനെ പരിചയപ്പെടുന്നതും ഒറ്റ തട്ടിപ്പ് സംഘമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്.
പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്.ഐ: പ്രകാശനും എ.സി.പിയുടെ സ്‌ക്വാഡംഗങ്ങളുമുണ്ടായിരുന്നു.








