കുമ്പള: മൊഗ്രാൽ പുഴയോരത്തെ കണ്ടൽക്കാടുകളിലേക്കും, ജലാശയത്തിലേക്കും വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നതായും, മൊഗ്രാൽ തീരത്ത് മാലിന്യങ്ങൾ വലിച്ചെറിഞ് കത്തിക്കുന്നതായും കൊപ്പളം ഫ്രണ്ട്സ് ക്ലബ് നൽകിയ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലംപരിശോധിച്ചു ഉടൻ നടപടിയെടുക്കാൻ കുമ്പള പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
ജില്ലാ കളക്ടറുടെ നിർദ്ദേശത്തെത്തുടർന്നു കുമ്പള പഞ്ചായത്ത് ആരോഗ്യവകുപ്പ് വിഭാഗം സംഭവസ്ഥലം സന്ദർശിച്ചു. പുഴയോരത്ത് പ്ലാസ്റ്റിക് കവറിലാക്കി തള്ളിയ മാലിന്യങ്ങൾ ഹരിത കർമ്മ സേനാ അംഗങ്ങൾ മുഖേന പരിശോധിച്ചു.ക്ലബ് പ്രതിനിധി ജലീൽ കൊപ്പളവും അനുഗമിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ 25,000 രൂപയിൽ കുറയാത്ത പിഴ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും എച്ച് ഐ സൗമ്യ പറഞ്ഞു.
“ഡയപ്പറു”കൾ അടങ്ങിയ മാലിന്യം ജലാശയത്തിലേക്ക് വലിച്ചെറിയുന്നത് മഞ്ഞപ്പിത്തം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിച്ചു.
മാലിന്യ നിക്ഷേപത്തിനെതിരെ നടപടിയുടെ ഭാഗമായി പുഴയോരത്ത് സിസിടിവി സ്ഥാപിക്കണമെന്ന് നേരത്തെ കൊപ്പ ളം ഫ്രണ്ട്സ് ക്ലബ്ബ് കുമ്പള പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.ബദിയടുക്കയിൽ ഏതാനും ദിവസം മുമ്പാണ് പൊതു ഇ ടങ്ങളിൽ മാലിന്യം വലിച്ചറിയുന്നവരെ പിടികൂടാൻ ക്യാമറകൾ സ്ഥാപിച്ചത്.







