കാസര്‍കോട്: ഗവ. കോളജില്‍ വിദ്യാര്‍ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായത്. സംഭവത്തില്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 13പേരെ പ്രിന്‍സിപ്പല്‍ വി.എസ്. അനില്‍കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 13ന് കോളജ് ക്യാമ്പസില്‍ വച്ചാണ് സംഭവം.
ഒരു സംഘം വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് വിദ്യാര്‍ഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. കോളേജ് അധികൃതര്‍ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരായ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്തത്. റാഗിങിനിരയായ വിദ്യാർത്ഥി കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ചേർന്ന ആന്റി റാഗിങ് സെൽ യോഗം പരാതി പരിശോധിച്ച് നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു.
ഇരയായ വിദ്യാര്‍ഥി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വർഷം കോളേജിൽ നിന്ന് അച്ചടക്ക നടപടിയെടുത്ത വിദ്യാർത്ഥി ഉൾപ്പെടെ നാലുപേർ പുറത്തുനിന്ന് എത്തി റാഗിംഗ് ചെയ്തതായും പരാതിയിൽ പറയുന്നു. കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.







