പി പി ചെറിയാൻ
ടെക്സസ് : വടക്കൻ ടെക്സാസിലുള്ള ഡെന്റൺ, കോളിൻ, ടാരന്റ് എന്നീ കൗണ്ടികളിൽ ‘സൈക്ലോസ്പോറിയാസിസ്’ എന്ന പകർച്ചവ്യാധി സ്ഥിരീകരിച്ചു. കടുത്ത വയറിളക്കത്തിന് കാരണമാകുന്ന ഒരു പാരസൈറ്റ് വഴിയാണ് ഈ രോഗമുണ്ടാകുന്നത്. വേനൽക്കാലത്തിന്റെ തുടക്കത്തോടെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ ടെക്സാസ് ഉൾപ്പെടെ അമേരിക്കയിലെ 18 സംസ്ഥാനങ്ങളിലായി 300-ലധികം ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ഡെന്റൺ കൗണ്ടിയിൽ രണ്ടും, കോളിൻ കൗണ്ടിയിൽ രണ്ടും, ടാരന്റ് കൗണ്ടിയിൽ അഞ്ചിൽ താഴെയും കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം പടരുന്നതിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാൽ പൊതുജനാരോഗ്യ ജാഗ്രതാ നിർദ്ദേശം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ രോഗാണുക്കൾ, അമേരിക്കയിൽ പച്ചക്കറികളിലൂടെയും പഴവർഗ്ഗങ്ങളിലൂടെയുമാണ് പടരുന്നത്.
കടുത്ത വയറിളക്കം,വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ,വയറുവേദന, ഗ്യാസ് നിറയുക,ഛർദ്ദി, ശരീരം വേദന, നേരിയ പനി എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.








