കാസര്‍കോട്: പൊലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിച്ചുപോയ കാര്‍ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തില്‍ തടഞ്ഞു നിര്‍ത്തി പിടികൂടി. സംഭവത്തില്‍ യൂട്യൂബറായ കാസര്‍കോട്, പെരുമ്പള, രാഗം നിവാസിലെ എസ്ആര്‍ ധന്യ(28)ക്കെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച പുലർച്ചെ കാസര്‍കോട്, അണങ്കൂരില്‍ നിന്നു തുടങ്ങിയ സംഭവ പരമ്പര സംബന്ധിച്ച് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെ: “ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ദേശീയ പാതയില്‍ പരിശോധന നടത്തുകയായിരുന്നു കുമ്പള പൊലീസ് ഇൻസ്പെക്ടറും സംഘവും . അണങ്കൂരിലെത്തിയപ്പോള്‍ ടാറ്റ പഞ്ച് കാര്‍ ദേശീയ പാതയില്‍ അപകടകരമായ വിധത്തില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി.
കാര്‍ നിയമാനുസരണമായി പരിശോധിക്കുന്നതിനു പൊലീസ് തീരുമാനിച്ചു. എന്നാല്‍ ഇതിനു തയ്യാറാകാതെ കാര്‍ അമിതവേഗതയില്‍ കുമ്പള ഭാഗത്തേക്ക് ഓടിച്ചു പോയി. പൊലീസ് സംഘം പിന്തുടര്‍ന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ കാര്‍ ബന്തിയോട് ,ഭഗവതി നഗറിൽ വച്ച് തടഞ്ഞു നിര്‍ത്തി. പരിശോധനയില്‍ കാറോടിച്ചിരുന്ന ധന്യ മദ്യലഹരിയിലാണെന്നു വ്യക്തമായി. തുടര്‍ന്നാണ് കേസെടുത്തത്”. കാറില്‍ ധന്യയെ കൂടാതെ ഭര്‍ത്താവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ധന്യയെ നോട്ടീസ് നല്‍കി വിട്ടയച്ചുവെങ്കിലും കാറിപ്പോഴും കുമ്പള പൊലീസിന്റെ കസ്റ്റഡിയിലാണ്.







