ന്യൂഡല്‍ഹി: രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ സ്ലീപ്പര്‍ ബസ് വലിയ ട്രക്കുമായി കൂട്ടിയിടിച്ചു. ബസിൽ തീ പടർന്ന് ഏഴ് പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച പുലര്‍ച്ചെ 2:30 ഓടെയാണ് സംഭവം. ഋഷികേശില്‍ നിന്ന് മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിൽ ഓടിയ ബസ് ആദ്യം ട്രെയിലറുമായി കൂട്ടിയിടിക്കുകയും പിന്നീട് ഇരു വാഹനങ്ങള്‍ക്കും തീപിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുകളിലത്തെ ബര്‍ത്തുകളിലുണ്ടായിരുന്ന യാത്രക്കാര്‍ താഴേക്ക് തെറിച്ചുവീണു. മരിച്ച യാത്രക്കാരില്‍ ഭൂരിഭാഗവും അപകടസമയത്ത് ഉറക്കത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ ചികിത്സയ്ക്കായി ദൗസ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണമായത് ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബസിന്റെ അമിതവേഗതയും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് കരുതുന്നു. രക്ഷാപ്രവര്‍ത്തകരും ഫയര്‍ഫോഴ്സും അപകടസ്ഥലത്ത് വൈകിയാണ് എത്തിയതെന്നും ഇത് മരണസംഖ്യ ഉയരാന്‍ കാരണമായെന്നും നാട്ടുകാര്‍ ആരോപിച്ചു. തീപിടിത്തമുണ്ടായി ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാനായത്.








