കാസര്‍കോട്: കൂറ്റന്‍ ക്രെയിന്‍ ഘടിപ്പിച്ച ട്രക്കിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ മൂന്നു മണിയോടെ മേൽപ്പറമ്പിലാണ് അപകടം. ആന്ധ്രാപ്രദേശ് സ്വദേശിയായ നാരായണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് 500 ടണ്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനും ട്രക്കും. ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ ഉയർത്തുന്ന ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ട്രക്ക്. മേല്‍പ്പറമ്പില്‍ എത്തിയപ്പോള്‍ ട്രക്കിന്റെ മുന്‍ഭാഗത്ത് നിന്നു തീപടരുകയായിരുന്നു. ഡ്രൈവര്‍ ഉടന്‍ ലോറി നിര്‍ത്തി വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വിഎം സതീശന്‍, ഫയര്‍ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എച്ച് ഉമേശന്‍, എംഎ വൈശാഖ്, പി.സി മുഹമ്മദ് സിറാജ്, ടിഎസ് ജുബിന്‍, വികെ ഷൈജു, എ രാജേന്ദ്രന്‍, ഹോം ഗാര്‍ഡ് രാജേന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെക്ക് കുതിച്ചെത്തിയാണ് തീയണച്ചത്. യഥാസമയം തീയണക്കാന്‍ കഴിഞ്ഞത് കൊണ്ടു മാത്രമാണ് വലിയ ദുരന്തമൊഴിവാക്കാനായതെന്നു ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. 24 ടയറുകളാണ് ട്രക്കിനുള്ളത്.







