തൃക്കരിപ്പൂർ : നിരവധി സംസ്ഥാന ചാമ്പ്യൻഷിപ്പുകൾക്ക് വേദിയായ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മിനിസ്റ്റേഡിയം ചെറു മഴയിൽ ചെളിക്കുളമായി മാറി. കായിക മത്സരങ്ങൾക്കോ, പരിശീലനം നടത്തുന്നതിനോ കഴിയാത്ത തരത്തിൽ മൈതാനം മാറിക്കഴിഞ്ഞു. പടന്ന ഗ്രാമപഞ്ചായത്തിൽപ്പെടുന്ന മൈതാനം അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. മൈതാനത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിനു ഓവുചാല്‍ സൗകര്യങ്ങൾ ഒന്നുമില്ല. രാവിലെയും വൈകിട്ടും നിരവധി പേർ ഇവിടെ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നുണ്ടായിരുന്നു. മഴപെയ്താൽ കളിയും പരിശീലവും മുടങ്ങും. നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത ഈ മിനി സ്റ്റേഡിയം അധികൃതരുടെ കനിവ് കാത്ത് കഴിയുകയാണ്. പഞ്ചായത്തിലെ തന്നെ മികച്ച വിസ്തീർണ്ണമുള്ള മൈതാനമാണിത്. മൈതാനം സംരക്ഷിക്കണമെന്ന് സ്ട്രൈക്കേഴ്സ് ഉദിനൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷിക ജനറൽബോഡി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.സജേഷ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ.ടി ജിതിൻ ട്രഷറർ കെ.വി സനൂപ് പ്രസംഗിച്ചു. ഭാരവാഹികളായി രാഹുൽ ഉദിനൂർ (പ്രസി), എ.അൻവർഷാ(സെക്ര), കെ.മനുരാജ്(ട്രഷ), യു.കെ രാകേഷ് ( ക്യാപ്റ്റൻ), എ.എം ജതിൻദാസ്(ടീം മാനേജർ) എന്നിവരെ തെരഞ്ഞെടുത്തു







