പി പി ചെറിയാൻ
ഓസ്റ്റിൻ: ടെക്സസിൽ മാംസം തിന്നുന്ന മാരക പരാദ ജീവിയായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ ബാധിച്ച മൃഗങ്ങളുടെ എണ്ണം പത്തായി ഉയർന്നു. രോഗവ്യാപനം തടയുന്നതിനു ടെക്സസ് ആനിമൽ ഹെൽത്ത് കമ്മീഷൻ സംസ്ഥാനത്തെ അഞ്ച് പ്രദേശങ്ങളെ ‘രോഗബാധിത മേഖലകളായി’ പ്രഖ്യാപിച്ച് കർശന ക്വാറന്റൈൻ ഏർപ്പെടുത്തി.
കന്നുകാലികളെയും വന്യജീവികളെയും വളർത്തുമൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഈ പരാദകീടം ടെക്സസിലെ വലിയ ക്ഷീര-കന്നുകാലി വ്യവസായത്തിന് കടുത്ത ഭീഷണി ഉയർത്തുന്നു.രോഗവ്യാപനം തടയുന്നതിനു ഗവർണർ ഗ്രെഗ് ആബട്ട് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സജീവമാക്കുകയും ചെയ്തു .
കോക്ക്, എഡ്വേർഡ്‌സ്, ഗില്ലെസ്പി, കെർ, കിംബിൾ, ലാ സാലെ, സട്ടൺ, ടോം ഗ്രീൻ, ഉവാൽഡെ, വാൽ വെർഡെ, വെബ്, സവാല എന്നീ കൗണ്ടികളിലാണ് നിലവിൽ നിയന്ത്രണങ്ങളുള്ളത്. ഈ മേഖലകളിൽ നിന്ന് പശു, ആട്, നായ തുടങ്ങിയ ചൂടുരക്തമുള്ള മൃഗങ്ങളെ പ്രത്യേക അനുമതിയില്ലാതെ പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചു. കന്നുകാലികളിലും ആടുകളിലുമാണ് നിലവിൽ രോഗബാധ കണ്ടെത്തിയിട്ടുള്ളത്.
മൃഗങ്ങളുടെ തുറന്ന മുറിവുകളിൽ ഈച്ചകൾ മുട്ടയിടുകയും, അതിൽ നിന്ന് പുറത്തുവരുന്ന ലാർവകൾ ജീവനുള്ള മാംസം തിന്നുതീർക്കുകയുമാണ് ചെയ്യുന്നത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മൃഗങ്ങൾ ചത്തുപോകാൻ ഇത് കാരണമാകും. ഈച്ചകളുടെ വംശവർദ്ധനവ് തടയാൻ വന്ധ്യംകരിച്ച ദശലക്ഷക്കണക്കിന് ആൺ ഈച്ചകളെ പരിസ്ഥിതിയിലേക്ക് തുറന്നുവിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ യുഎസ് കൃഷിവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി.







