വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാകില്ല: പരസ്പരം സമ്മതത്തോടെയുള്ള അത്തരം ബന്ധങ്ങളെ വിലക്കാന്‍ നിയമവുമില്ല; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹത്തിന് മുന്‍പ് പരസ്പര സമ്മതത്തോടെ ഉണ്ടായ ശാരീരിക ബന്ധം ഒരു വ്യക്തിയുടെ
സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി.
ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള നിയമനം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ തെലങ്കാന പൊലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഒരു യുവാവിന്റെ താല്‍ക്കാലിക നിയമനം റദ്ദാക്കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. 2015 ല്‍ ലോക് അദാലത്തിന് മുമ്പാകെ കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. തന്റെ അപേക്ഷാ ഫോമില്‍ ഉദ്യോഗാര്‍ത്ഥി കേസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും നിയമനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് കോടതിയെ സമീപിച്ചത്. വിവാഹം കഴിക്കാത്ത രണ്ട് മുതിര്‍ന്ന വ്യക്തികള്‍ പരസ്പര സമ്മതത്തോടെ പരസ്പരം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് തടസ്സമാകുന്ന യാതൊരു നിയമവും രാജ്യത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം മാത്രം ഒരു വ്യക്തിയുടെ മോശം സ്വഭാവത്തിന്റെ തെളിവായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹത്തിന് മുമ്പുള്ള ബന്ധങ്ങളെക്കുറിച്ച് വിവിധ സാമൂഹിക കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, നിയമത്തിന്റെ കണ്ണില്‍ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമനങ്ങളില്‍ സ്ഥാനാര്‍ഥികളുടെ സ്വഭാവ പരിശോധന നടത്തുന്നത് സാധാരണ നടപടിയാണ്. എന്നാല്‍ വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ അടിസ്ഥാനമാക്കി മാത്രം അദ്ദേഹത്തെ അയോഗ്യനാക്കുന്നത് നീതിയുക്തമല്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരനും പരാതിക്കാരിയും അയല്‍വാസികളാണ്. നാല് വര്‍ഷത്തോളം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ വിവാഹ ബന്ധത്തില്‍ എത്തിയില്ല എന്നതുകൊണ്ട് പങ്കാളികളില്‍ ഒരാള്‍ ചതിച്ചുവെന്ന് കരുതാനാകില്ല. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനക്കേസ് ലോക് അദാലത്തില്‍ ഒത്തുതീര്‍പ്പാക്കുന്നത് കുറ്റം സമ്മതിക്കലല്ലെന്നും സുപ്രീം കോടതി പറഞ്ഞു. വ്യക്തിയുടെ സ്വകാര്യ ജീവിതവും പൊതുജീവിതവും തമ്മില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ വേണമെന്നും, ഭരണകൂട സ്ഥാപനങ്ങള്‍ നിയമന നടപടികളില്‍ ആധുനിക സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page