പി പി ചെറിയാൻ
ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ഹൂസ്റ്റൺ ആതിഥേയത്വം വഹിക്കാൻ 23 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വൻ ജനത്തിരക്കും ചുഴലിക്കാറ്റ്, എബോള വൈറസ് ബാധ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളും നേരിടാൻ ഹാരിസ് കൗണ്ടി ഭരണകൂടം വിപുലമായ തയ്യാറെടുപ്പാരംഭിച്ചു.
സുരക്ഷാ ഭീഷണികളും കനത്ത ചെലവും കാരണം ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ പല യു.എസ് നഗരങ്ങളും തങ്ങളുടെ ഔദ്യോഗിക ‘ഫാൻ ഫെസ്റ്റ്’ (ആരാധക കൂട്ടായ്മകൾ) ചുരുക്കുമ്പോൾ, ഹൂസ്റ്റൺ ശക്തമായ സുരക്ഷയോടെ മുഴുവൻ സമയവും ഫാൻ ഫെസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി സ്റ്റേഡിയത്തിന് സമാനമായ സംവിധാനങ്ങളും കനത്ത ചൂടിനെ പ്രതിരോധിക്കാൻ കൂളിംഗ് സെന്ററുകളും ഒരുക്കും.
ലോകകപ്പ് സമയത്ത് ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ നേരിടാനുള്ള മോക്ക് ഡ്രില്ലുകളും അധികൃതർ നടത്തിക്കഴിഞ്ഞു. ആഗോള യാത്രാ പശ്ചാത്തലത്തിൽ എബോള വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും, ആരോഗ്യ വിദഗ്ദ്ധരുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ വ്യക്തമാക്കി. ജൂൺ 14-നാണ് ഹൂസ്റ്റണിലെ ആദ്യ ലോകകപ്പ് മത്സരം.







