കാസര്‍കോട്: രാജ്യത്തെ നടുക്കിയ മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളേക്ക് 16 വര്‍ഷം. 2010 മെയ് 22ന് രാവിലെ 6.30 മണിക്ക് ഉണ്ടായ ദുരന്തത്തില്‍ ആറു ജീവനക്കാര്‍ ഉള്‍പ്പെടെ 158 പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരില്‍ 52 പേര്‍ മലയാളികളാണ്. ഇവരില്‍ തന്നെ ഭൂരിഭാഗം പേരും കാസര്‍കോട് ജില്ലക്കാരാണ്.
രാവിലെ 6.30 മണിക്കാണ് നാടിനെ നടുക്കിയ വിമാനദുരന്തമുണ്ടായത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 152 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വെയിലെ യഥാര്‍ത്ഥ സ്ഥലത്ത് നിന്നു 600 മീറ്റര്‍ മു ന്നോട്ട് മാറിയാണ് വിമാനം ലാന്റ് ചെയ്തത്. മുന്നോട്ട് നീങ്ങിയ വിമാനം റണ്‍വേയില്‍ നിന്നു നീങ്ങി മണല്‍ കൊണ്ടുണ്ടാക്കിയ മണല്‍ തിട്ടയില്‍ ഇടിച്ചു. എന്നിട്ടും നില്‍ക്കാതെ മുന്നോട്ടു നീങ്ങിയ വിമാനത്തിന്റെ ചിറക് കോണ്‍ക്രീറ്റ് ടവറില്‍ ഇടിച്ചു തകര്‍ന്നു. ഇതോടെ തീപിടിച്ച് വിമാനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
കാസര്‍കോടിനെ കണ്ണീരിലാഴ്ത്തിയ അപകടമായിരുന്നു മംഗ്‌ളൂരുവില്‍ ഉണ്ടായത്.
അതേസമയം മരിച്ചവരുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട ഇന്റര്‍നാഷണല്‍ കരാര്‍ പ്രകാരമുള്ള നഷ്ടപരിഹാരം പലര്‍ക്കും ഇനിയും ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം സംബന്ധിച്ച കേസ് സുപ്രിം കോടതിയില്‍ തുടരുമ്പോഴാണ് രാജ്യത്തെ നടുക്കിയ, നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ മഹാ ദുരന്തത്തിന്റെ മറ്റൊരു വാര്‍ഷിക ദിനം കൂടിയെത്തുന്നത്.





