മടിക്കൈ, വെള്ളൂടയില്‍ പുലിയിറങ്ങി; തൊഴുത്തില്‍ നിന്നു പശുകുട്ടിയെ കടിച്ചു കൊണ്ടുപോയി കൊന്നു തിന്ന നിലയില്‍

കാസര്‍കോട്: മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം മടിക്കൈ, പഞ്ചായത്തിലെ വെള്ളൂടയില്‍ പുലിയിറങ്ങി. തൊഴുത്തില്‍ കയറിയ പുലി ഇടത്തരം വളര്‍ച്ചയെത്തിയ പശുക്കുട്ടിയെ കടിച്ചുകൊണ്ടുപോയി കൊന്നു തിന്നു. മടിക്കൈ പഞ്ചായത്തിലെ പ്രമുഖ ക്ഷീര കര്‍ഷകനായ സുരേഷിന്റെ തൊഴുത്തിലാണ് പുലി എത്തിയത്. തൊഴുത്തില്‍ ചെറുതും വലുതുമായി നാല്‍പ്പതോളം പശുക്കളുണ്ട്. പതിവുപോലെ ചൊവ്വാഴ്ച രാത്രി എഴുമണിക്ക് തീറ്റ നല്‍കാനായി സുരേഷ് തൊഴുത്തില്‍ എത്തിയിരുന്നു. ആ സമയത്താണ് പശുക്കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്. പരിസരത്തൊക്കെ നോക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രി ആയതിനാല്‍ കൂടുതല്‍ തെരച്ചില്‍ നടത്താതെ വീട്ടിലേയ്ക്ക് മടങ്ങി. ബുധനാഴ്ച രാവിലെ വ്യാപകമായി തെരച്ചില്‍ നടത്തിയപ്പോഴാണ് സമീപത്തെ കാട്ടിനകത്ത് പശുക്കുട്ടിയെ കൊന്ന് പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പശുക്കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയ വഴിയിലൂടെ പോയി നോക്കിയപ്പോഴാണ് ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി.
മൂന്നുമാസങ്ങള്‍ക്കു മുമ്പു വരെ പുലിയുടെ സാന്നിധ്യം ഉണ്ടായ പ്രദേശമാണ് വെള്ളൂട. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പുലി സാന്നിധ്യം സജീവമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. അന്ന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ കൂടുവച്ച് പുലിയെ പിടികൂടിയിരുന്നതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page