മംഗലാപുരം: കൊല്ലൂർ – കുടജാദ്രി ക്ഷേത്രദർശനത്തിനുശേഷം മടങ്ങുകയായിരുന്ന ജീപ്പിൽ ലോറിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. മൂന്നു പേരെ പരിക്കുകളുടെ മംഗലാപുരത്തെ മണിപ്പാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാല പയപ്പാറിലെ ജ്യോതി ബിജു (42), അന്ത്യാളം പയപ്പാർ കീച്ചേരിയിലെ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്. ജ്യോതിയുടെ മാതാവ് മിനി വേണുഗോപാൽ (65 ),മകൻ ജ്യോതിസ് (38), ആര്യയുടെ മകൻ അയാൻ (4 വയസ്സ്) എന്നിവർക്കാണ് പരിക്കേറ്റത്. മൃതദേഹങ്ങൾ കുന്താപുരം സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. മൂകാംബിക ക്ഷേത്ര ദർശനത്തിനുശേഷം കുടജാദ്രി ദർശനം നടത്തി മടങ്ങുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച ജീപ്പിൽഎതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് മറിഞ്ഞ് ആണ് അപകടം. സംഭവത്തിനുശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബിജുവാണ് ജ്യോതിയുടെ ഭർത്താവ് .ഇവർക്ക് മൂന്ന് പെൺമക്കളുണ്ട്. ആര്യ കോട്ടയം കാരിത്താസ് ആശുപത്രി നേഴ്സ് ആണ് . ഭർത്താവ് അനൂപ് .ഒരു വയസ്സുള്ള മകളുണ്ട്. പാലയിൽനിന്ന് സ്വകാര്യ ടൂർ ഓപ്പറേറ്റിങ് ഏജൻസി ഏർപ്പെടുത്തിയ ആറ് ബസ്സുകളിൽ ഒന്നിലെ യാത്രക്കാരായിരുന്നു ഇവർ.







