കാസർകോട് : കോൺഗ്രസ് നേതൃത്വം നൽകുന്ന വലതു മുന്നണിയുടെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും ജില്ലയെ സംബന്ധിച്ചു നിരാശയാണുബാക്കിയെന്നുബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയ്ക്ക് മന്ത്രിസഭയിൽ വീണ്ടും പ്രാതിനിധ്യം നിഷേധിച്ചതിലൂടെ അടുത്ത അഞ്ച് വർഷക്കാലം ജില്ലയോടുള്ള സർക്കാരിന്റെ സമീപനം എന്തായിരിക്കുമെന്നു ഏറെക്കുറെ വ്യക്ത മായിരിക്കുകയാണെന്നു പ്രസ്താവനയിൽ അവർ പറഞ്ഞു.മന്ത്രിമാരെ തീരുമാനിക്കുന്നത് യുഡിഎഫിന്റെ ആഭ്യന്തര കാര്യമാണെങ്കിലും ജില്ലയിലെ വികസന പ്രശ്നങ്ങൾ മന്ത്രിസഭയിൽ ശക്തമായി അവതരിപ്പിക്കാൻ ഒരു മന്ത്രി ഉണ്ടായിരുന്നെങ്കിൽ എന്ന് ജില്ലയിലെ ജനങ്ങളാകെ ആഗ്രഹിച്ചിരുന്നു. എത്രയോ കാലത്തിനു ശേഷമാണ് സംസ്ഥാന നിയമസഭയിൽ ജില്ലയിൽ നിന്ന് കോൺഗ്രസ് എംഎൽഎമാർ എത്തുന്നത്. അക്കാര്യമെങ്കിലും കോൺഗ്രസ് നേതൃത്വം പരിഗണിക്കേണ്ടതായിരുന്നു.വെന്റിലേറ്ററിൽ കിടക്കുന്ന ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് ഇനിയും ആവശ്യമായ ഫണ്ടും പിന്തുണയും ലഭിക്കേണ്ട സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തിൽ ഇത്തരം ആവശ്യങ്ങൾ വീണ്ടും അവഗണിക്കപ്പെടാനാണ് സാധ്യതയെന്ന ആശങ്ക ഉയരുന്നു ണ്ടെന്നും അശ്വിനി പറഞ്ഞു.






