പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി.സി: ഇന്ത്യയുടെ വൻതോതിലുള്ള വളം ഇറക്കുമതിയും സബ്‌സിഡി നയങ്ങളും ആഗോള വിപണിയിലെ വിലക്കയറ്റത്തിന് കാരണമാകുന്നതായി യു.എസ്. സെനറ്റ് അഗ്രികൾച്ചർ കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇൻപുട്ട് ചെലവുകൾ വർദ്ധിക്കുന്നതും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും അമേരിക്കൻ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി യു.എസ്. ജനപ്രതിനിധികളും കർഷകരും മുന്നറിയിച്ചു .
ചൈനയ്ക്ക് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ വളം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്തിടെ ഇന്ത്യ 25 ലക്ഷം മെട്രിക് ടൺ യൂറിയക്കായി വലിയൊരു ടെൻഡർ വിളിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു മെട്രിക് ടണ്ണിന് ഏകദേശം $1000 (ഡോളർ) നിരക്കിലായിരുന്നു ഇത്. ഇന്ത്യ തങ്ങളുടെ കർഷകരെ ആഗോള വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ വൻതോതിൽ വളം സബ്‌സിഡി നൽകി സംഭരിക്കുന്നതായും, ഇത് അന്താരാഷ്ട്ര വിപണിയിലെ വിതരണത്തെയും വിലയെയും സ്വാധീനിക്കുന്നതായും ‘ദി ഫെർട്ടിലൈസർ ഇൻസ്റ്റിറ്റ്യൂട്ട്’ സി.ഇ.ഒ കോറി റോസൻബുഷ് സെനറ്റിനെ അറിയിച്ചു.
അമേരിക്കൻ കർഷകർ നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളത്തിന്റെ വില ഇരട്ടിയായെന്നും, ഫെബ്രുവരിക്ക് ശേഷം യൂറിയ വിലയിൽ 55 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായും കർഷകർ എടുത്തു പറഞ്ഞു.. വിലക്കയറ്റം കാരണം പലർക്കും വളപ്രയോഗം കുറയ്ക്കേണ്ടി വരുന്നു.
ആഗോളതലത്തിൽ വ്യാപാരം ചെയ്യപ്പെടുന്ന യൂറിയയുടെ 34 ശതമാനവും സൾഫറിന്റെ പകുതിയോളം കയറ്റുമതിയും നടക്കുന്നത് തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് വഴിയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഈ വഴിയുള്ള വിതരണം തടസ്സപ്പെടുന്നതും, ചൈന ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. യു.എസ്. കാർഷിക മേഖലയിലെ ഈ സാഹചര്യത്തെ ഒരു തലമുറയിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയെന്നു സെനറ്റ് സമിതി അധ്യക്ഷൻ ജോൺ ബൂസ്മാൻ പറഞ്ഞു.







