പി പി ചെറിയാൻ
വാഷിംഗ്ടൺ: അമേരിക്കയിൽ ബീഫ് വില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാഷ്ട്രീയമായി കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വില കുറയ്ക്കാനായി വിദേശത്തുനിന്നുള്ള ബീഫ് ഇറക്കുമതിയുടെ നികുതി താൽക്കാലികമായി കുറയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിടാൻ ട്രംപ് ഒരുങ്ങുകയാണ്. എന്നാൽ ഇത് തദ്ദേശീയരായ അമേരിക്കൻ കർഷകരിൽ നിന്നും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം മാത്രം യു.എസിൽ ബീഫ് വിലയിൽ ശരാശരി 2.7 ശതമാനം വർദ്ധനവുണ്ടായി. നിലവിൽ സാധാരണക്കാർ ഉപയോഗിക്കുന്ന ഗ്രൗണ്ട് ബീഫിന്പൗണ്ടിന് ഏകദേശം 7 ഡോളറോളമാണ് വില. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനവും, ട്രംപ് അധികാരമേറ്റ ശേഷമുള്ള കണക്കിൽ 24 ശതമാനവും കൂടുതലാണ്. ഇറക്കുമതി കൂട്ടുന്നത് വില കുറയ്ക്കാൻ സഹായിക്കുമെങ്കിലും, കടുത്ത വരൾച്ചയും ഇറാൻ യുദ്ധം മൂലമുള്ള ഇന്ധന വിലക്കയറ്റവും കാരണം ഇതിനകം പ്രതിസന്ധിയിലായ അമേരിക്കൻ കർഷകർക്ക് ഇത് തിരിച്ചടിയാകും.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച വോട്ട് ബാങ്കായ കർഷകരെ പിണക്കാതിരിക്കാനും, അതേസമയം വിലക്കയറ്റത്തിൽ വലയുന്ന സാധാരണ വോട്ടർമാരെ തൃപ്തിപ്പെടുത്താനും വൈറ്റ് ഹൗസ് കഠിനശ്രമത്തിലാണ്. കർഷകർക്കുള്ള ആഘാതം കുറയ്ക്കുന്ന രീതിയിൽ പുതിയ നയത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്. വോട്ടർമാരുടെ പ്രധാന പ്രശ്നം ജീവിതച്ചെലവായതിനാൽ, ട്രംപ് ഒടുവിൽ കർഷകരേക്കാൾ ഉപഭോക്താക്കളുടെ താൽപ്പര്യത്തിന് മുൻഗണന നൽകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.







