കാസർകോട്: കുടുംബം ചീമേനി കളിയാട്ടത്തിനു പോയ സമയത്ത് വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിലെ രണ്ടാം പ്രതി ബസ് യാത്രക്കിടയിൽ പൊലീസ് പിടിയിലായി. കൈതപ്രം, പാണത്തനടിയിലെ എപി ഹരിദാസി(42)നെയാണ് ചീമേനി പൊലീസ് അരങ്ങത്ത് വച്ച് പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്ന ഹരിദാസ് ബസിൽ യാത്ര ചെയ്യുന്നുണ്ടെന്ന വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ കാനായി തമ്പാൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ചീമേനി ടൗണിലെ ചേതന റോഡിലെ പ്ലാങ്കു കുഞ്ഞമ്പുവിന്റെ വീട്ടിൽ ഏതാനും ദിവസം മുമ്പാണ് കവർച്ച നടന്നത്. വീട്ടുകാർ ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ കളിയാട്ടം കാണാൻ പോയ സമയത്ത് അടുക്കള ഭാഗത്തെ ഗ്രിൽസ് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ നാലു വളകളും ഒരു മോതിരവും കവർച്ച ചെയ്യുകയായിരുന്നു. കവർച്ചയ്ക്കിടയിൽ കവർച്ചക്കാരിൽ ഒരാൾക്ക് മുറിവേറ്റിരുന്നു. മുറിക്കകത്തും തുണികളിലും ചോരപ്പാടുകൾ കാണപ്പെട്ടതാണ് മോഷ്ടാക്കളിൽ ഒരാൾക്ക് മുറിവേറ്റിരുന്നുവെന്ന് വ്യക്തമായത്.






