കുമ്പള:കുമ്പള ഗ്രാമപഞ്ചായത്ത് കൊട്ടിഘോഷിച്ചു നടപ്പാക്കിയ ഗ്രാമവണ്ടി, പഞ്ചായത്തിനും കെ.എസ്.ആർ.ടി.സി.ക്കും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവച്ച ശേഷം ഓട്ടം മതിയാക്കി. ഗ്രാമീണ മേഖലയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന ഗ്രാമ വണ്ടി സർവീസ് കെഎസ്ആർടിസി പിൻവലിച്ചു. സംസ്ഥാന സർക്കാർ ഗതാഗത വകുപ്പും,കുമ്പള ഗ്രാമപഞ്ചായത്തും സംയുക്തമായി കൊട്ടിഘോഷിച്ചു തുടങ്ങിയ ബസ് സർവീസാണ് ഇപ്പോൾ ഓട്ടം നിർത്തിയത്. ഡീസൽ ചാർജും, മറ്റു ഇനത്തിലും കഴിഞ്ഞ ഏഴുമാസമായി കുമ്പള ഗ്രാമ പഞ്ചായത്ത് കെഎസ്ആർടിസിക്ക് നൽകേണ്ട 7 ലക്ഷത്തോളം രൂപ കുടിശ്ശികയായി നിൽക്കുന്നതിനാലാണ് കെഎസ്ആർടിസി ബസ് പിൻവലിച്ചത്. ഇതോടെ കുമ്പള പഞ്ചായത്തിന്റെ സ്വപ്ന പദ്ധതി പൊളിഞ്ഞു.
കുമ്പളയിലെ ഗ്രാമീണ മേഖലയിൽ പഞ്ചായത്ത് ഏർപ്പെടുത്തിയ റൂട്ടുകളിൽ നിന്ന് വേണ്ടത്ര യാത്രക്കാരും, വരുമാനവും ഇല്ലാത്തതാണ് ഗ്രാമവണ്ടി സർവീസ് തടസ്സപ്പെടാൻ കാരണമായത്. പഞ്ചായത്തിന് പ്രതിവർഷം 10 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഇതുവഴി ഉണ്ടാകുന്നത്. കുടിശ്ശിക അടച്ചാൽ സർവീസ് പുനരാരംഭിക്കാൻ കഴിയുമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നുണ്ട്.ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ പഞ്ചായത്ത് പ്രസിഡണ്ടിനും, സെക്രട്ടറിക്കും കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. ഇപ്പോൾ ഈ ഗ്രാമ വണ്ടി കാസർഗോഡ്- കാഞ്ഞങ്ങാട് റൂട്ടിൽ ഓർഡിനറി സർവീസായി ഓടുന്നുണ്ട്.
കുമ്പള,പേരാൽ, ബംബ്രാണ,കൊ ടിയമ്മ,കളത്തൂർ തുടങ്ങിയ റൂട്ടുകളിലായിരുന്നു കുമ്പളയിൽ ഗ്രാമ വണ്ടി സർവീസ് നടത്തിയിരുന്നത്. കൂടുതൽ ഗ്രാമീണ പ്രദേശങ്ങളിലേക്ക് സർവീസ് നീട്ടണമെന്ന് ആവശ്യം നാട്ടുകാർ ഉന്നയിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കെ.എസ്.ആർ.ടി.സി. ബസ് പിൻവലിച്ചതു്.






