കുമ്പള: വേനൽച്ചൂടിൽ കടലും തീരദേശമേഖലയും വരുതിയിലേക്കു മാറുന്നു. മത്സ്യത്തൊഴിലാളികൾ ഇത്രയേറെ വറുതിയിലും, പ്രതിസന്ധിയിലുമായ കാലം അടുത്തൊന്നുമുണ്ടായിട്ടില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.കഴിഞ്ഞ വർഷത്തെ കാലവർഷവും,ട്രോളിംഗ് നിരോധനവുമൊക്കെ കഴിഞ്ഞ് കടലിൽ ഇറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നിരാശയിലാണ്.മത്സ്യ ലഭ്യതയുടെ കുറവ്, കടലേറ്റം, അസഹ്യമായ ചൂടിൽ മത്സ്യ സമ്പത്തിന് നേരിട്ട ഭീഷണി കൂടിയാ കുമ്പോൾ ഈ വർഷം മൊത്തം കടലോരവാസികൾ വറുതിയിലാണ്. മത്സ്യബന്ധനം അന്യമായി പോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
കടലിൽ ചൂട് വർദ്ധിച്ചതോടെയാണ് തീരപ്രദേശത്ത് നിന്ന് ആഴക്കടലിലേക്ക് മത്സ്യങ്ങൾ നീങ്ങിയതെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.ഇതോടെ വള്ളങ്ങളിലൂടെ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നവരുടെ കാര്യമാണ് കൂടുതൽ പ്രയാസത്തിലായത്. ബോട്ടുകളിലും, എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിലും പോകുന്ന തൊഴിലാളികളും മത്സ്യ ദൗർബല്യത്തെ തുടർന്ന് കടലിലേക്ക് പോകാത്ത സ്ഥിതിയിലാണ്.
മീൻ ചാകര ലഭിക്കേണ്ട സമയത്ത് പോലും അയലയും,മത്തിയും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.കഷ്ടപ്പെട്ട് പോയാൽ തന്നെ ഇന്ധന ചെലവുകൾ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്.മത്സ്യസമ്പത്ത് കുറഞ്ഞത് ഉൾനാടൻ മത്സ്യബന്ധന മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഈ മാസം കഴിഞ്ഞാൽ വീണ്ടും കാലവർഷമെത്തും. ഒപ്പം ട്രോളിംഗ് നിരോധനവും. വറുതിയിൽ നിന്ന് മോചനം ഇല്ലാതെയും, ലക്ഷങ്ങൾ വായ്പയെടുത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവരും എന്ത് ചെയ്യണമെന്നറിയാതെ കണ്ണീർവാർക്കുകയാണ്.






