കാസർകോട്: ജില്ലയിലെ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്നു മൊഗ്രാൽ ദേശീയവേദി കെ.എസ്.ഇ.ബി ചെയർമാൻ മിൻഹാജ് ആലത്തിനോട് ആവശ്യപ്പെട്ടു.
കാസർകോട് ജില്ലയിൽ ദിവസവും അഞ്ചു മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നുവെന്നു നിവേദനത്തിൽ പറഞ്ഞു.ചില ദിവസങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടാൽ രണ്ടു ദിവസം കഴിഞ്ഞാണ് പുനസ്ഥാപിക്കുന്നത്.അസഹ്യമായ ചൂടുകാലത്ത് ഇത് വലിയ ദുരിതമാണെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അനന്തപുരം സബ്സ്റ്റേഷന് കീഴിൽ വരുന്ന പ്രദേശങ്ങളാണ് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നത്.ലോഡ് ഷെഡ്ഡിങ്ങിന് പുറമേ നിരന്തരമായുള്ള പവർ കട്ടിംഗ് ജനങ്ങൾക്കു തീരാ ദുരിതം വിതക്കുന്നു.രാത്രിയോ,പകലോ എന്നില്ലാതെ വൈദ്യുതി ഒളിച്ചു കളിക്കുന്നു.കടുത്ത വോൾട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നു. മൊഗ്രാൽ, കുമ്പള,ആരിക്കാടി പ്രദേശങ്ങളിലെ ജനങ്ങൾ വോൾട്ടേജ് ക്ഷാമം കൊണ്ടു കടുത്ത പ്രയാസം അനുഭവിക്കുന്നു. അമിത ലോഡാണ് കാരണമെന്ന് കുമ്പള സെക്ഷൻ ഓഫീസിൽ നിന്ന് പറയുന്നു.
അനന്തപുരത്തെ 33 കെവി സബ് സ്റ്റേഷനും സിംഗിൾ സർക്യൂട്ട് ലൈനും 110 കെവി സബ്സ്റ്റേഷനാക്കി ഉയർത്തിയാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നു നിവേദനം പറഞ്ഞു.
ദേശീയവേദി പ്രസിഡണ്ട്,എ എം സിദ്ധീഖ് റഹ്മാൻ, ജന സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി , എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അൻവർ,എം എ മൂസ എന്നിവരാണ് നിവേദനം നൽകിയത്.






