മൊഗ്രാൽ: മഴക്കാലത്ത് ചളി വെള്ളം കെട്ടിക്കിടന്ന് വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് ദുരിതമാകുന്ന മൊഗ്രാൽ സ്കൂൾ റോഡിലെ പിഡബ്ല്യുഡി സൗന്ദര്യവൽക്കരണ പരിപാടി പാളുന്നു. റോഡ് നവീകരണവും സൗന്ദര്യ വൽക്കരണവും മാസങ്ങൾക്കു മുമ്പു ടെണ്ടർ ചെയ്തിരുന്നു. എന്നിട്ടും സ്കൂൾ തുറക്കാറായിട്ടും പണി തുടങ്ങാത്തതു നാട്ടുകാരെ പ്രകോപിപ്പിക്കുന്നു.
സ്കൂളിന് സമീപത്തു സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ പരിസരം മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് വലിയ ദുരിതവും, അപകടസാധ്യതയും ഉയർത്തുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.മൊഗ്രാൽ യൂനാനി ഡിസ്പെൻസറി വരെ സ്കൂൾ റോഡിന്റെ ഇടതുവശത്ത് സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി റോഡ് നവീകരിച്ചും, ഇന്റർലോക്ക് പാകിയും പദ്ധതി നടപ്പിലാക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
ഇത് സംബന്ധിച്ച് നേരത്തെ സന്നദ്ധ സംഘടനകളും, പിടിഎയും എംഎൽഎയ്ക്കും പൊതുമരാമത്ത് അസി.എക്സി. എൻജിനീയർ എന്നിവർക്കു പരാതികൾ നൽകിയിരുന്നു.ഇതേ തുടർന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതി നടപ്പിലാക്കുന്നതിൽ ഉണ്ടാക്കുന്ന കാലതാമസമാണ് നാട്ടുകാരെ ഇപ്പോൾ പ്രകോപിപ്പിക്കുന്നത്.






