കാസര്‍കോട്: പത്തുവര്‍ഷത്തെ ഇടതു തുടര്‍ ഭരണത്തിനു കര്‍ട്ടന്‍ വീഴ്ത്തി കൊണ്ട് യുഡിഎഫ് കരസ്ഥമാക്കിയത് കനത്ത വിജയം. കാസര്‍കോട് ജില്ലയില്‍ ആകെയുള്ള അഞ്ചു മണ്ഡലങ്ങളില്‍ നാലും യുഡിഎഫ് പിടിച്ചെടുത്തു. മഞ്ചേശ്വരവും കാസര്‍കോടും ലീഗ് വര്‍ധിത വീര്യത്തോടെ നിലനിര്‍ത്തിയപ്പോള്‍ ഒരിക്കല്‍ പോലും ജയിക്കാന്‍ കഴിയാതിരുന്ന തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് ആദ്യമായി പിടിച്ചെടുത്തു. 35 വര്‍ഷമായി എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന ഉദുമ പിടിച്ചെടുക്കാനും കഴിഞ്ഞു. എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടുകയും ഉദുമയില്‍ വിജയിക്കുകയും ചെയ്തിരുന്നുവെങ്കില്‍ സിഎച്ച് കുഞ്ഞമ്പു മന്ത്രിയാകുമെന്ന് നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതോടെ ജില്ലയില്‍ നിന്നുള്ള ആരായിരിക്കും മന്ത്രിയാവുക എന്നത് സംബന്ധിച്ച ചര്‍ച്ച പ്രവര്‍ത്തകര്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ട്. ചെര്‍ക്കളം അബ്ദുല്ലയുടെ കാലത്താണ് കാസര്‍കോട് ജില്ലയില്‍ യുഡിഎഫിൽ നിന്ന് ഒരു മന്ത്രി ഉണ്ടായിരുന്നത്. ജില്ലയിൽ രണ്ടു സീറ്റു നേടിയ ലീഗ് എം എൽ എ മാരിൽ ഒരാൾ മന്ത്രിയാകുമോ?മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസും ഇ.കെ നയനാരും വിജയിച്ച തൃക്കരിപ്പൂര്‍ മണ്ഡലം പിടിച്ചടക്കിയ സന്ദീപ് വാര്യരോ, കെ.പി കുഞ്ഞിക്കണ്ണന് ശേഷം ഉദുമയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച കെ. നീലകണ്ഠനോ മന്ത്രിയാകുമോ? ചര്‍ച്ചക്ക് ചൂടുപിടിച്ചു തുടങ്ങിയിട്ടുണ്ട്.







