പി പി ചെറിയാൻ
ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. മീനുവിനെ തടങ്കലിൽ വെച്ച നടപടിയിൽ ഭരണഘടനാപരമായ ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ടെക്സസിലെ ഫെഡറൽ കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ മാർച്ച് 17-ന് ഹാർലിംഗനിലെ വിമാനത്താവളത്തിൽ വെച്ചാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മീനുവിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബി, ഹിന്ദി, ഉറുദു ഭാഷകളിൽ പ്രാവീണ്യമുള്ള ടെക്സസിലെ ഏക ലൈസൻസുള്ള വിവർത്തകയാണ് ഇവർ.
കൃത്യമായ നോട്ടീസോ നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെയാണ് മീനുവിനെ രണ്ടു മാസത്തോളം തടവിൽ വെച്ചതെന്ന് കോടതി കണ്ടെത്തി. ഇവരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഇവരെ മോചിപ്പിക്കാൻ ജഡ്ജി ഉത്തരവിടുകയായിരുന്നു.
അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന തന്റെ മകൻ വഴി ഗ്രീൻ കാർഡിനായി മീനു ഉടൻ അപേക്ഷിക്കും. ഇവരെ നാടുകടത്താനുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്ന് അഭിഭാഷകൻ ദീപക് അലുവാലിയ വ്യക്തമാക്കി.
നാല് മക്കളുടെ അമ്മയായ മീനുവിനെ ഇനിയൊരിക്കൽ കൂടി കസ്റ്റഡിയിലെടുക്കണമെങ്കിൽ നിയമപരമായ നോട്ടീസ് നൽകണമെന്നും അഭിഭാഷകന്റെ സാന്നിധ്യത്തിൽ ഇന്റർവ്യൂ നടത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.







