ട്രംപ് ഇനി യൂറോപ്യൻ യൂണിയനെതിരെ: യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഭീഷണി

പി പി ചെറിയാൻ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ട്രമ്പ്‌ യൂറോപ്യൻ യൂണിയനെതിരെ അടുത്ത ഭീഷണി ഉയർത്തി.യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഇരുപക്ഷവും ഒപ്പുവെച്ച വ്യാപാര കരാർ യൂറോപ്യൻ യൂണിയൻ ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് ഈ നീക്കം.

നിലവിൽ 15 ശതമാനമുള്ള നികുതിയാണ് അടുത്ത ആഴ്ച മുതൽ 25 ശതമാനമായി ഉയർത്തുന്നത്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ വിവരം അറിയിച്ചത്.

കഴിഞ്ഞ ജൂലൈയിൽ സ്കോട്ട്‌ലൻഡിൽ വെച്ചുണ്ടാക്കിയ ‘ടേൺബെറി ഡീൽ’ പ്രകാരം അമേരിക്കൻ ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാനും ഊർജ്ജ മേഖലയിൽ നിക്ഷേപം നടത്താനും ഇയു സമ്മതിച്ചിരുന്നു. എന്നാൽ ഇതിന്റെ നടപ്പിലാക്കൽ വൈകുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

അമേരിക്കയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ പാർലമെന്റ് വ്യക്തമാക്കി. തങ്ങൾ കരാർ പാലിച്ച് നിയമനിർമ്മാണം നടത്തിവരികയാണെന്നും എന്നാൽ അമേരിക്ക ഏകപക്ഷീയമായി നികുതി ഉയർത്തുന്നത് വിശ്വസിക്കാൻ കൊള്ളാത്ത നടപടിയാണെന്നും യൂറോപ്യൻ പ്രതിനിധികൾ കുറ്റപ്പെടുത്തി.

ഈ തീരുമാനം ജർമ്മനിയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ, ബിഎംഡബ്ല്യു , ഔഡി തുടങ്ങിയ കമ്പനികളെ സാരമായി ബാധിക്കും.

അമേരിക്കൻ സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇത് ആഗോള വ്യാപാര രംഗത്ത് വീണ്ടും അസ്വസ്ഥതകൾക്ക് കാരണമായേക്കാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page