കരിന്തളം:ബസ്സിൽ വീണു കിട്ടിയ 16,000 രൂപ ഭഗവതി ബസ് ജീവനക്കാർ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ബസ് ജീവനക്കാരുടെ സത്യസന്ധതയെ നാടു കീർത്തിച്ചു.
പരപ്പ – വരഞ്ഞൂർ – നീലേശ്വരം -വാഴുന്നോറടി റൂട്ടിൽ സർവീസ് നടത്തുന്ന ഭഗവതി ബസ്സ് ജീവനക്കാരായ കരിന്തളം കോയിത്തട്ടയിലെ മനോജ്, ബിരിക്കുളത്തെ വൈഷ്ണവ് എന്നിവരാണ് പണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി സത്യസന്ധതക്കു മാതൃകയായത്. വെളളിയാഴ്ച് ഉച്ചയ്ക്കാണ് ജീവനക്കാർക്ക് ബസിൽ നിന്നും പണം കളഞ്ഞു കിട്ടിയത്.അപ്പോൾ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും വിവരങ്ങൾ നൽകിയിരുന്നെങ്കിലും ഉടമസ്ഥനെ കണ്ടെത്താൻ കഴിഞ്ഞില്ല.പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് രാത്രി ഏറെ വൈകി ഉടമസ്ഥനെ തിരിച്ചറിയുന്നത്. പരപ്പയിൽ കട നടത്തുന്ന ചായ്യോം സ്വദേശിയുടെതാണ് നഷ്ടപ്പെട്ട പണമെന്ന് ഇവർ അറിഞ്ഞു.ഇന്ന് രാവിലെ പരപ്പയിൽ വെച്ച് പണം ഉടമസ്ഥന് തിരിച്ചു നൽകി. രണ്ട് മാസം മുമ്പ് ഇതേ ബസിൽ നിന്നും പണം അടങ്ങിയ പേഴ്സ് ലഭിക്കുകയും അതും ഉടമയ്ക്ക് തിരിച്ചു നൽകി ഇവർ മാതൃക കാട്ടുകയും ചെയ്തിരുന്നു.






