മഞ്ചേശ്വരം: തുളു അക്കാദമിയുടെയും ഉർദു അക്കാദമിയുടെയും യക്ഷാഗാന അക്കാദമിയുടെയും കബഡി അക്കാദമിയുടെയും നാടായ മഞ്ചേശ്വരത്ത് മലയാളം അക്കാദമി കൂടി സ്ഥാപിക്കണമെന്നു ജില്ല ഭരണഭാഷാ സമിതി സർക്കാരിനോടാവശ്യപ്പെട്ടു. മംഗൽപാടി
ജി.ബി.എൽ.പി യിലെ ഒഴിഞ്ഞു കിടക്കുന്ന 9 കെട്ടിടങ്ങളിൽ ഒരെണ്ണം ഇതിനു വേണ്ടി അനുവദിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
കേരളപ്പിറവിക്കു ശേഷം 70 വർഷം പിന്നിട്ടിട്ടും മഞ്ചേശ്വരത്ത് മലയാളത്തിനു വേണ്ടത്ര വേരോട്ടമുണ്ടായിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ബോധപൂർവ്വമുള്ള ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണ്. ഇപ്പോൾ കന്നഡ മാധ്യമം വിദ്യാലയങ്ങളിൽ ആരംഭിച്ച മലയാള പഠനം, ഭാഷാന്യൂനപക്ഷ വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കാൻ ഇടയായതിനാൽ ഭാഷാ ന്യൂനപക്ഷങ്ങൾ ഏറെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ പഠന സംവിധാനം മിശ്ര വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.കെ അലി, എം.എ നജീബ്, അബ്ബാസ് ഓണന്ത, മാധവ ബല്യായ, ചന്ദ്രശേഖര വൈദ്യർ, മഹമൂദ് കൈകമ്പ, കെ.എം ഇർഷാദ്, യഹ്‌യ , റഫീക്ക് , ഇബ്രാഹിം പെരിങ്കടി, ഡി.കെ മൂസ, ഹമീദ് കാണിയൂർ, ഡി. രാജു , അലി പാത്തൂർ പ്രസംഗിച്ചു.






