കാസർകോട്: വനിതാ സംവരണ ബില്ലിനോടുള്ള കോൺ ഗ്രസ്സിന്റെയും മറ്റും എതിർപ്പ് ദക്ഷിണേൻഡ്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു. പാർലമെന്റിൽ ബിൽ പാസായിരുന്നെങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു കൂടുതൽ ജനപ്രതിനിധികളെ കിട്ടുമായിരുന്നെന്നു ബിജെപി ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

വനിതാ ബില്ലിനെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് എക്കാലത്തും ഇങ്ങനെ തടഞ്ഞുവെക്കാനാവില്ലെന്നുഅദ്ദേഹം മുന്നറിയിച്ചു.വനിതാസംവരണബിൽ പരാജയപ്പെടുത്താൻ നേതൃത്വം നൽകിയ കോൺഗ്രസ് അതിനു ജനങ്ങളോട് എന്നും മാപ്പുപറയേണ്ടിവരുമെന്നു അദ്ദേഹം ഓർമ്മിപ്പിച്ചു. ബിൽ പാസായിരുന്നെങ്കിൽ കേരളത്തിന് 30 ലോകസഭാ എംപിമാരെ ലഭിക്കുമായിരുന്നു. എന്നാൽ ബില്ലിനെ പരാജയപ്പെടുത്തിയതിലൂടെ നിലവിലുള്ള 20 ൽ നിന്നും നാലോ അഞ്ചോ സീറ്റുകൾ വരെ കുറയാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.വനിതാ സംവരണ ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചതിൽ രാഷ്ട്രീയ താൽപ്പര്യമില്ല. 2026 ൽ സെൻസസ് പൂർത്തിയായാൽ ഉടൻ അതിൻ്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണ്ണയം നടക്കേണ്ടതുണ്ട്. അതിന് ശേഷം വനിതാ സംവരണ നടപടിക്രമങ്ങൾ ആരംഭിക്കുന്ന പക്ഷം അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലും 33 ശതമാനം സംവരണം നടപ്പാക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഈ ബിൽ കൂടുതൽ വൈകിക്കാതെ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ഷാ ബാനു കേസിലും മുത്തലാഖിലും കോൺഗ്രസ് ഉൾപ്പെടെയുള്ളവരുടെ സ്ത്രീ വിരുദ്ധ നിലപാടുകൾ മുൻകാലത്തും പ്രകടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി ആർട്ടിക്കിൾ 370 റദ്ദാക്കിയത്, നികുതി പരിഷ്കരണം നടപ്പാക്കിയത് ഉൾപ്പെടെയുള്ള ഐതിഹാസിക പരിഷ്ക്കാരങ്ങളുടെ കൂട്ടത്തിൽ ഇടം നേടേണ്ടിയിരുന്ന ഒരു ബില്ലിനെയാണ് പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെടുത്തിയതെന്നും ഇതിന് ആ പാർട്ടികൾ ഏറെ വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി അദ്ധ്യക്ഷത വഹിച്ചു.

ദേശീയ കൗൺസിൽ അംഗം പ്രമീള. സി. നായിക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സവിത , സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡൻ്റ് എച്ച്. ആർ. സുകന്യ, സെക്രട്ടറിമാരായ പുഷ്പ ഗോപാലൻ, പ്രമീള മജൽ, അശ്വിനി കെ.എം., മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജ്ഞാനി ഷാൻബാേഗ്, ബെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാലിനി, മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് കെ. എസ്. രമണി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അനിത ആർ നായിക്, പ്രേമലത എസ്, ജയന്തി ഷെട്ടി പ്രസംഗിച്ചു. താളിപ്പടുപ്പ് മൈതാനത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു.






