ഇതും ഒരു നടപ്പാത: കണ്ണ് തെറ്റിയാൽ കാൽനടയാത്രക്കാരുടെ കാൽ ഒടിഞ്ഞതുതന്നെ ; കണ്ണടച്ചു അധികൃതർ

കുമ്പള: വഴിയാത്രക്കാർക്ക് അപകടക്കെണിയൊരുക്കി ആരിക്കാടിയിൽ നടപ്പാത.കണ്ണൊന്നു തെറ്റിയാൽ കുഴിയിൽ വീണത് തന്നെ.ആരിക്കാടി ജംഗ്ഷനിൽ തന്നെയാണ് സ്ലാബ് തകർന്ന് കിടക്കുന്ന നടപ്പാതയുള്ളത്. ആരിക്കാടിയിൽ നിന്ന് ബംബ്രാണക്കു പോകുന്ന റോഡരികിലെ ഈ അപകടക്കെണി പഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം. നൂറുകണക്കിന് വിദ്യാർത്ഥികൾ അടക്കം നാട്ടുകാർ നടന്നുപോകുന്ന പ്രധാന വഴിയാണിത്.മഴക്കാലം വരുന്നതോടെയും, സ്കൂൾ തുറക്കുന്നതോടെയും ഇതുവഴിയുള്ള കാൽനടയാത്ര അപകടം പിടിച്ചതാകുമെന്ന് നാട്ടുകാർ പറയുന്നു. മഴപെയ്താൽ ഓവുചാൽ വെള്ളം നിറഞ്ഞു കവിഞ്ഞു റോഡിലൂടെ ഒഴുകും. ഇത് വേനൽ മഴയിൽ നാട്ടുകാർ കണ്ടതുമാണ്. മഴക്കാലത്ത് തകർന്നുകിടക്കുന്ന സ്ലാബ് കാണാതെ അപകടം സംഭവിക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നുണ്ട്. ഇപ്പോൾതന്നെ രാത്രിയിൽ നടന്നു പോകുമ്പോൾ അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഓവുച്ചാൽ നവീകരണത്തിന് കുമ്പള ഗ്രാമപഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയായിട്ടും നടപടി വൈകുന്നതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്. തകർന്ന സ്ലാബ് അടിയന്തരമായി മാറ്റി സ്ഥാപിച്ച് നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന് മുൻ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page