മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ കടലോര ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിൽ അധികൃതർ പ്രകടിപ്പിക്കുന്ന അവഗണനയാണ് ഈ മേഖലയിൽ കടലിൽ അപകടങ്ങളും, മരണങ്ങളും തുടർക്കഥയാവുന്നതിനു കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു. കടലോരത്തെ കളിയും,കടലിലെ കുളിയുമാണ് പലപ്പോഴും തീര മേഖലയിൽ അപകടത്തിനും മരണത്തിനും ഇടയാക്കുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഇത് തടയാൻ തീരത്ത് സുരക്ഷാസംവിധാനമില്ല. നാട്ടുകാർ മുന്നോട്ടുവക്കുന്ന ടൂറിസം പദ്ധതികൾ യാഥാർത്ഥ്യമാക്കാനായാൽ സുരക്ഷാസംവിധാനം വരും,ഇത് വഴി അപകടങ്ങളും ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു.
10 വർഷത്തിനിടെ മഞ്ചേശ്വരം മുതൽ മൊഗ്രാൽ കൊപ്പളം വരെയുള്ള തീരമേഖലയിൽ നിരവധി അപകട മരണങ്ങൾ സംഭവിച്ചു. കഴിഞ്ഞവർഷം പെറുവാട് കടപ്പുറത്ത് യുവാവ് കടൽ തിരമാലകളിൽപ്പെട്ട് മരണപ്പെട്ടു.അതിന് മുൻപ് മൊഗ്രാൽ കൊപ്പളത്തെ യുവാവ് ഫുട്ബോൾ കളിക്കിടെ പന്ത് കടലിൽ പോയപ്പോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ കടലിൽപ്പെട്ട് മരണപ്പെട്ടിരുന്നു. ഇതിനൊക്കെ പുറമേ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനിടെ അപകടത്തിൽ പെടുന്നതും തുടർക്കഥയാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസമാണ് യുവാവ് മഞ്ചേശ്വരത്ത് കടലിൽ മുങ്ങിമരിച്ചത്. മഞ്ചേശ്വരം കണ്വ തീർത്ഥ തൊട്ട് മൊഗ്രാൽ കൊപ്പളം വരെയുള്ള തീരം ടൂറിസം പദ്ധതികൾക്ക് അനുയോജ്യമായ പ്രദേശമാണ്.
നിരവധി പദ്ധതികളാണ്ഈഭാഗത്ത് അധികൃതരുടെ പരിഗണനയിലുള്ളത്.മഞ്ചേശ്വരത്തും, ഉപ്പളയിലും, മൊഗ്രാലിലും അവധി ദിവസങ്ങളിലും മറ്റും നൂറുകണക്കിനാളുകളാണ് കുടുംബസമേതം ബീച്ചുകളിലെത്തുന്നത്.മറ്റു ആഘോഷ ദിനങ്ങളിലും ആൾക്കാർ ബീച്ചിലെത്താറുണ്ട്. വിവാഹ തലേ ദിവസത്തെ ഗ്രൂം ടൂ വി, ബ്രയിറ്റ് ടു വി,ഹെൽദി, രംഗോലി പരിപാടികളും ഇപ്പോൾ കൂടുതലും ബീച്ചിലാണ് നടത്താറുള്ളത്.ഇതിന് പുറമെ റിസോർട്ടുകളിലെ ആഘോഷ പരിപാടികളിലെ ആൾക്കാരും കടലിൽ ഇറങ്ങുന്നു . ഇവരിൽ പലരും അപകടം മനസ്സിലാക്കാതെ കടലിൽ ഇറങ്ങി കളിക്കുകയും, കുളിക്കുകയും ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്.
കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നു പോലും ആളുകൾ മഞ്ചേശ്വരം തീരത്തെത്തുന്നുണ്ട് എന്നതും തീരത്തെ ആകർഷ ഘടകമാണ്. മഞ്ചേശ്വരം,ഉപ്പള, മൊഗ്രാൽ തീരങ്ങളിൽ നാട്ടുകാർ മുൻകൈയെടുത്ത് ബീച്ച് ഫെസ്റ്റുകൾ മുൻ വർഷങ്ങളിൽ സംഘടിപ്പിച്ച് ജനശ്രദ്ധ നേടിയിരുന്നു.
ഒരുമാസത്തോളം നീണ്ടുനിന്ന ബീച്ച് ഫെസ്റ്റിൽ വലിയ ജനാവലിയും എത്തിയിരുന്നു. എന്നിട്ടും അധികൃതർ ഇവിടങ്ങളിലെ ടൂറിസം പദ്ധതികളിൽ വേണ്ടത്ര താൽപര്യം കാട്ടുന്നില്ലെന്ന് ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്. അതിനിടെ കഴിഞ്ഞവർഷം മഞ്ചേശ്വരം കണ്വ തീർത്ഥ ടൂറിസം പദ്ധതിക്കായി നിർമ്മിച്ച കെട്ടിടം കടൽക്ഷോഭത്തിൽ തകരുകയും ചെയ്തിരുന്നു. അശാസ്ത്രീയമായും ദീർഘവീക്ഷണം ഇല്ലാതെയുമാണ് പദ്ധതി നടപ്പിലാക്കിയതെന്ന് ആക്ഷേപവും നിലനിൽക്കുന്നുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിലെ നിരവധി തീരദേശ പ്രദേശങ്ങൾ ടൂറിസം വകുപ്പ് അധികൃതർ സന്ദർശിക്കുകയും ടൂറിസം പദ്ധതിക്ക് അനുയോജ്യമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.എന്നാൽ ടൂറിസം വകുപ്പിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. ജില്ലയിലെ ടൂറിസം പദ്ധതികളിൽ ബേക്കലൊഴിച്ച് എവിടെയും പദ്ധതി നടപ്പിലാക്കാൻ അധികൃതർ താൽപര്യം കാണുന്നില്ല എന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്. തീരപ്രദേശത്ത് അപകടം ഒഴിവാക്കാൻ ഗാർഡുമാരെ നിയമിക്കണമെന്നും, ശുചിമുറി,ഇരിപ്പിടം, വെളിച്ചം എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.






