കാസർകോട് : സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത, ശമ്പളപരിഷ്കരണം,ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു.

ജീവനക്കാരെ അവഗണിക്കുകയും, ആനുകൂല്യങ്ങളും, അവകാശങ്ങളും തടഞ്ഞുവച്ച് ദ്രോഹിക്കുകയും ചെയ്ത പിണറായി സർക്കാർ നയം സിവിൽ സർവീസിന്റെ കാര്യക്ഷമത തകർത്തിരിക്കുകയാണ്.ഇതിനെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും.
സർക്കാരിന്റെ ക്ഷേമ – വികസനപദ്ധതികൾ ജനങ്ങളിലെത്തിയ്ക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്നതിലൂടെ മാത്രമെ സംതൃപ്തവും കാര്യക്ഷമവുമായ സിവിൽ സർവീസ് സാധ്യമാവുകയുള്ളു.ഈ മാറ്റമാണ് പുതിയ സർക്കാരിൽ നിന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കാസർകോട്ട്ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സജീവൻ ചത്തോത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പീതാംബരൻ,ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.ദിനേശ്,എൻ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ ,ഫെറ്റോ ജില്ലാ സെക്രട്ടറി രാജേഷ് കെ. എൻ ജി ഒ സംഘ് ജില്ലാ സെക്രട്ടറി സുനിൽപി. സി.ജില്ലാ ട്രഷറർ കെ.രവികുമാർ സംസാരിച്ചു.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത ജയലക്ഷ്മി, മികച്ച ബൂത്ത് ലെവൽ ഓഫീസറായി തെരഞ്ഞെടുത്ത രാജേഷ് സി.എച്ച്. എന്നിവരെ ആദരിച്ചു.






