പയ്യന്നൂര്‍: പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ വെള്ളൂരില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വീടിനു നേരെ ബോംബേറ്. തിങ്കളാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം. വെള്ളൂര്‍, രാമന്‍കുളത്തിനു സമീപത്തെ വിവി കമലാക്ഷിയുടെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. കമലാക്ഷിയുടെ മകന്റെ ഭാര്യ ഇ നിത്യ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടാണ്.

റോഡില്‍ നിന്നാണ് വീടിനു നേരെ ബോംബെറിഞ്ഞത്. വീടിനെ ലക്ഷ്യമാക്കി എറിഞ്ഞ ബോംബ് വീട്ടുപറമ്പില്‍ സ്ഥാപിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ കൂറ്റന്‍ പരസ്യ ബോര്‍ഡില്‍ തട്ടി ഉഗ്ര ശബ്ദത്തേടെപ്പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേയ്ക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ബോംബ് ബോര്‍ഡില്‍ തട്ടിയിരുന്നില്ലെങ്കില്‍ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ടു കാറുകളും ഇരുചക്രവാഹനങ്ങളും തകരുമായിരുന്നുവെന്നു വീട്ടുകാര്‍ പറഞ്ഞു.
യു ഡി എഫ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണന്റെ വീടിനു സമീപത്തെ പ്രദേശമാണ് രാമന്‍ കുളം.
സ്‌ഫോടന ശബ്ദം കേട്ട് കുഞ്ഞികൃഷ്ണന്റെ വീടിനു സമീപത്ത് കാവലുണ്ടായിരുന്ന പൊലീസ് സ്ഥലത്തെത്തി. അക്രമത്തിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് പയ്യന്നൂര്‍ ബ്ലോക്ക് കോൺഗ്രസ കമ്മിറ്റി പ്രസിഡണ്ട് കെ ജയരാജ് ആരോപിച്ചു.
ഇ നിത്യയുടെ ഇരുചക്രവാഹനം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് നശിപ്പിക്കുകയും വീടിനു മുന്നിലേയ്ക്ക് പടക്കം എറിയുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു.
ബോംബെറിഞ്ഞ വിവരമറിഞ്ഞ് സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ നേതാക്കളായ കെ ജയരാജ്, കെ ടി ഹരീഷ്, എന്‍ ഗംഗാധരന്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.






