ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി മണ്ഡല പുനര്‍ നിര്‍ണയ ബില്ലുകള്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ബില്‍ പരാജയപ്പെട്ടത്. ഭരണപക്ഷത്തിന് 290 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷത്തിന് അനുകൂലമായി 230 പേര്‍ ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത്.പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സര്‍ക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ തന്നെ ബില്‍ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ബില്‍ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിനെതിരെ അടക്കം വന്‍ പ്രചാരണം നടത്താനാണ് ബി.ജെ.പി ക്യാമ്പിന്റെ തീരുമാനം. എന്നാല്‍ വനിത സംവരണത്തെയല്ല, മണ്ഡല പുനര്‍നിര്‍ണയത്തെയാണ് എതിര്‍ക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നിലവിലെ 543 സീറ്റില്‍ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.ഇന്ത്യ സഖ്യത്തിലെ ഓരോ എം.പിമാരും വനിതാ സംവരണത്തെ എതിര്‍ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. വനിതാ സംവരണ ബില്ലിലും മണ്ഡല പുനര്‍നിര്‍ണയ ബില്ലിലും നടന്ന ചര്‍ച്ചകളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷം എതിര്‍ക്കുന്നത് വനിതാ സംവരണത്തെയല്ല, മറിച്ച് അത് നടപ്പിലാക്കുന്നതിനെയാണെന്നും അമിത് ഷാ പറഞ്ഞു. 2029 മുതല്‍ വനിതാ സംവരണം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ക്കുന്നവര്‍ പട്ടികജാതി പട്ടികവര്‍ഗ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനേയും എതിര്‍ക്കുകയാണ്. ലോക്‌സഭ സീറ്റുകള്‍ കൂടുമ്പോള്‍ സംവരണ സീറ്റുകള്‍ കൂടും. വനിതാ ശാക്തീകരണത്തിനും ഭരണഘടനാ പരിഷ്‌കരണത്തിനുമുള്ള സര്‍ക്കാരിന്റെയും നമ്മുടെ നേതാവ് നരേന്ദ്ര മോദിജിയുടെയും പ്രഥമ ലക്ഷ്യം ഇത് കൃത്യസമയത്ത് നടപ്പിലാക്കുക എന്നതാണ്. 2029ലെ തിരഞ്ഞെടുപ്പ് വനിതാ സംവരണത്തോടെ തന്നെ നടത്തണമെന്നും അമിത് ഷാ പറഞ്ഞു.







