വിമാനത്താവളങ്ങളിൽ ഐസ് ഏജന്റുമാരെ വിന്യസിക്കുമെന്ന് ട്രംപിന്റെ ഭീഷണി; അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പ്രവർത്തനം അഞ്ച് ആഴ്ചയായി സ്തംഭിച്ചുനിൽക്കുന്ന സാഹചര്യത്തിൽ, വിമാനത്താവളങ്ങളിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റുകൾ ഫണ്ടിംഗ് ബില്ലിന് അംഗീകാരം നൽകിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ഈ നീക്കം ആരംഭിക്കുമെന്നു ട്രമ്പ്മുന്നറിയിച്ചു .

വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അനധികൃത കുടിയേറ്റക്കാരെ ഉടനടി അറസ്റ്റ് ചെയ്യാനും ‘ഐസ്’ ഏജന്റുമാരോട് സജ്ജരാകാൻ ട്രംപ് ഉത്തരവിട്ടു. പ്രത്യേകിച്ചും സൊമാലിയയിൽ നിന്നുള്ള കുടിയേറ്റക്കാരെ കർശനമായി നേരിടുമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്ന രീതിയിൽ മാറ്റം വരുത്താതെ ഡി എച് എസ് ഫണ്ടിംഗിന് പച്ചക്കൊടി കാട്ടില്ലെന്ന നിലപാടിലാണ് ഡെമോക്രാറ്റുകൾ. ഏജന്റുമാർ മുഖംമൂടി ധരിക്കുന്നത് നിരോധിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കൻമാർ തള്ളിയതാണ് നിലവിലെ തടസ്സം.

ടി.എസ്.എ ജീവനക്കാരുടെ കുറവ് കാരണം വിമാനത്താവളങ്ങളിൽ ഇതിനോടകം തന്നെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ ഏജന്റുമാർ കൂടി എത്തുന്നതോടെ വിമാനത്താവള നടപടികൾ താറുമാറാകുമെന്ന് ആശങ്കയുണ്ട്.

വിമാനത്താവളങ്ങളിൽ ജനങ്ങളെ ദ്രോഹിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്ന് സെനറ്റർ പാറ്റി മുറെ പരിഹസിച്ചു. ഐസ് ഏജന്റുമാർക്ക് അനിയന്ത്രിതമായ അധികാരം നൽകാനാവില്ലെന്നും അവർ വ്യക്തമാക്കി.

ഡി എച് എസ് തലവനായി മാർക്ക്വെയ്ൻ മുള്ളിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ വിവാദ നീക്കം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page