വാഷിങ്ടണ്‍: ടെക്സസിലെ ബാറിന് പുറത്തുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജയായ 21കാരി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ടുപേര്‍ വിദ്യാര്‍ത്ഥികളാണ്. വെടിവയ്പ്പില്‍ പതിനാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ സവിത ഷാന്‍ ആണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി. ബിരുദദാനത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനിടെയുണ്ടായ സവിതയുടെ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും സഹപാഠികളും. യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി നേതാവ് കൂടിയാണ് സവിത ഷാന്‍.
റൈഡര്‍ ഹാരിങ്ടണ്‍ ആണ് മറ്റൊരു വിദ്യാര്‍ത്ഥി. ടെക്‌സസില്‍ ടെക് വിദ്യാര്‍ത്ഥിയാണ് 19 കാരനായ ഹാരിംഗ്ടണ്‍. 30 കാരനായ ജോര്‍ജ് പെഡേഴ്സണ്‍ ആണ് മരിച്ച മൂന്നാമത്തെ ആള്‍. ഓസ്റ്റിന്‍ പൊലീസ് ചീഫ് ലിസ ഡേവിസ് ആണ് മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്. ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ മൂന്നുപേരെ വെടിവച്ച് കൊലപ്പെടുത്തിയത് ഓസ്റ്റിനിലെ ഇന്ത്യന്‍ പ്രവാസികളില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്.
സെനഗലില്‍ നിന്നുള്ള 53കാരനായ എന്‍ഡിയാഗ ഡയഗ്‌നെയാണ് വെടിവച്ചതെന്നും ഇയാളെ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവസ്ഥലത്തു നിന്നും പ്രതിയുടെ വീട്ടില്‍ നിന്നും ഇറാനിയന്‍ പതാകയും തീവ്രവാദ സ്വഭാവമുള്ള ചില രേഖകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ബാക്ക്യാര്‍ഡ് ബിയര്‍ ഗാര്‍ഡനില്‍ പുലര്‍ച്ചെ 1.59ഓടെയാണ് വെടിവയ്പ്പ് നടന്നത്. പ്രതി ആദ്യം ഒരു എസ് യുവി വാഹനത്തില്‍ നിന്ന് വെടിയുതിര്‍ത്ത ശേഷം റൈഫിള്‍ കാണിച്ച് പുറത്തുകടക്കുകയായിരുന്നു. ഇതിനിടയിലാണ് അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.
മൂന്നുപേരെ കൊലപ്പെടുത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അക്രമത്തിന് പിന്നില്‍ പ്രതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇറാനില്‍ നടന്ന യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങളാണോ പ്രതിയെ ക്രൂരമായ കൊലപാതക പരമ്പര നടത്താന്‍ പ്രേരിപ്പിച്ചത് എന്നതിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. പ്രതിയുടെ ക്രിമിനല്‍ ചരിത്രവും മാനസികാരോഗ്യ രേഖകളും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.







