മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

കാസര്‍കോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാവൂരില്‍ നിന്ന് ഭര്‍ത്താവിനെ വെള്ളിയാഴ്ച രാത്രി ഒരു സ്ത്രീയും ഗുണ്ടാസംഘത്തലവനായ മറ്റൊരാളുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി ഭാര്യ മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു. പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പാവൂര്‍, കൊമ്പംകുഴിയിലെ സാമിയ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന താഹിറയുടെ പരാതി പ്രകാരം ഗഫൂര്‍, സബീന കണ്ടാലറിയാവുന്ന മറ്റു മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസ് എടുത്തത്. ഫെബ്രുവരി 20ന് രാത്രി 10.45 മണിക്ക് സംഘം വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം ഭര്‍ത്താവ് അബ്ദുള്‍ റഹ്‌മാനെ ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
രാജസ്ഥാനില്‍ നടന്ന ഒരു കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. അതു സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. അതിനിടയില്‍ റാഞ്ചല്‍ സംഘം അബ്ദുള്‍ റഹ്‌മാനെ തിരികെ വീട്ടില്‍ എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും സംസാരമുണ്ട്. തട്ടിക്കൊണ്ടുപോകപ്പെട്ട അബ്ദുല്‍ റഹ്‌മാനെ ഞായറാഴ്ച രാവിലെ പോലീസ് മുമ്പാകെ ഹാജരാക്കാം എന്നാണ് പ്രതികളെന്ന് പറയപ്പെടുന്ന ആളുകള്‍ താഹിറയുടെ വീട്ടുകാരെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ മഞ്ചേശ്വരം പോലീസിന് സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതേക്കുറിച്ചും അന്വേഷിച്ചു വരുന്നതായി മഞ്ചേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ദുരൂഹത ഉണ്ടെന്നു പൊലീസ് സൂചിപ്പിച്ചു. അതേസമയം അബ്ദുള്‍ റഹ്‌മാന്റെ മകനും സംഘവുമായി മണിചെയിന്‍ സംബന്ധിച്ച ഇടപാട് ഉണ്ടായിരുന്നുവെന്നും അത് സംബന്ധിച്ച സാമ്പത്തിക തര്‍ക്കമാണ് കാരണമെന്നും പറയുന്നുണ്ട്. മാത്രമല്ല രാജസ്ഥാന്‍ പൊലീസ് എന്ന് പറഞ്ഞാണ് അഞ്ചംഗസംഘം വീട്ടില്‍ അതിക്രമിച്ചു കയറി അബ്ദുള്‍ റഹ്‌മാനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയതെന്ന് പറയുന്നുമുണ്ട്. അക്കൂട്ടത്തില്‍ ഗഫൂര്‍ ഉണ്ടായിരുന്നുവെന്നു പരാതിക്കാരിയുടെ സൂചന ഇക്കാര്യത്തില്‍ സംശയം ഉണ്ടാക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ വന്‍ തോക്കുകളും വന്‍ ഇടപാടും ഉണ്ടെന്ന സംശയവും പൊലീസിനുണ്ട്.തട്ടിക്കൊണ്ട് പോകല്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page