തിരുവനന്തപുരത്ത് സൈനിക ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന 2 കോടിയുടെ ആനക്കൊമ്പുകള്‍ മോഷണം പോയി; സൈന്യവും പൊലീസും അന്വേഷണം തുടങ്ങി

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപ മതിപ്പുവിലയുള്ള ആനക്കൊമ്പുകള്‍ മോഷണം പോയി. സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സൈനിക ക്യാമ്പില്‍ നിന്നു കോടികള്‍ വിലയുള്ള ആനക്കൊമ്പുകള്‍ മോഷണം പോയ വിവരം പുറത്തായത്.
ഓഫീസേഴ്‌സ് ക്ലബ്ബില്‍ സൂക്ഷിച്ചിരുന്നതായിരുന്നു ആനക്കൊമ്പുകള്‍. 1929ല്‍ സര്‍ക്കാരാണ് സൂക്ഷിക്കാനായി ആനക്കൊമ്പുകള്‍ സൈനിക ക്യാമ്പില്‍ ഏല്‍പ്പിച്ചിരുന്നത്. സുരക്ഷ പരിഗണിച്ചായിരുന്നു ഇത്.
കഴിഞ്ഞ ദിവസം സൈനിക ക്യാമ്പില്‍ ഒരു പാര്‍ട്ടി നടന്നിരുന്നു. ഇതില്‍ ക്യാമ്പിനു പുറത്തുള്ള 18 പേരും പങ്കെടുത്തതായി പറയുന്നു. ഇവരെയും പൊലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലയില്‍ നിന്നു ആനക്കൊമ്പുകള്‍ മോഷണം പോയത് സൈന്യത്തെയും ഞെട്ടിച്ചു. പുറമെനിന്നുള്ളവര്‍ ക്യാമ്പിനു അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കണമെങ്കില്‍ ദേഹപരിശോധനയ്ക്കു വരെ വിധേയരാകണം. ഇത്തരമൊരു സാഹചര്യത്തില്‍ ആനക്കൊമ്പുകള്‍ എങ്ങിനെയാണ് കടത്തിക്കൊണ്ടുപോയതെന്ന ആശങ്കയിലാണ് അന്വേഷണ സംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page