ജയ്പൂര്‍: ജയിലില്‍ വച്ച് പ്രണയത്തിലായ കൊലക്കേസ് പ്രതികള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് കോടതി. മുന്‍ കാമുകിയുടെ ഭര്‍ത്താവും മക്കളുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹനുമാന്‍ പ്രസാദിനും ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയ സേത്തിനുമാണ് രാജസ്ഥാന്‍ ഹൈക്കോടതി വിവാഹത്തിനായി 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. ആല്‍വാറിലെ ബറോഡമേവില്‍ വച്ചാണ് വിവാഹം.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മ എന്ന യുവാവിനെയാണ് മോഡല്‍ കൂടിയായ പ്രിയ സേത്ത് കൊലപ്പെടുത്തിയത്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സംഗനേര്‍ ഓപ്പണ്‍ ജയിലില്‍ കഴിയുകയാണ് പ്രിയ. 2018 ലാണ് പ്രിയ കൊലക്കേസില്‍ പിടിയിലാകുന്നത്. ആറ് മാസം മുമ്പാണ് പ്രിയ ജയിലില്‍ വച്ച് ഹനുമാന്‍ പ്രസാദിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ജോത്വാര നിവാസിയായ ദുഷ്യന്ത് ശര്‍മയെ ബജാജ് നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചാണ് പ്രിയ കൊലപ്പെടുത്തുന്നത്. ശര്‍മ അവിടെയെത്തുമ്പോള്‍ പ്രിയയുടെ കാമുകന്‍ ദിക്ഷാന്ത് കാമ്രയും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. ഇവര്‍ ദുഷ്യന്ത് ശര്‍മയെ ബന്ധിയാക്കി പിതാവില്‍ നിന്ന് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
അദ്ദേഹം ആദ്യം മൂന്നു ലക്ഷം രൂപ അയച്ചുകൊടുത്തു. പണം ലഭിച്ചിട്ടും ശര്‍മയെ വിട്ടുകൊടുക്കാന്‍ ഇവര്‍ തയാറായില്ല. പൊലീസില്‍ വിവമറിയിക്കുമെന്ന് കരുതി കൊലപ്പെടുത്തുകയും മൃതദേഹം ഒരു സ്യൂട്ട് കേസിലാക്കി ആമേറിലെ കുന്നുകളില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് നിരവധി തവണ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തെളിവുകള്‍ നശിപ്പിക്കാന്‍ ഫ് ളാറ്റ് വൃത്തിയാക്കുകയും ചെയ്തു. മെയ് മൂന്നിന് രാത്രി മൃതദേഹം കണ്ടെടുത്ത പൊലീസ് പ്രതികളായ പ്രിയ സേത്ത്, കമ്ര, വാലിയ എന്നിവരെ പിടികൂടി അറസ്റ്റുചെയ്തു.







