കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനു യുഎസിൽ വൻ നടപടി: 205 കുട്ടികളെ രക്ഷപ്പെടുത്തി, 293 പേർ അറസ്റ്റിൽ

പി പി ചെറിയാൻ

വാഷിംഗ്ടൺ: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനു അമേരിക്കൻ നീതിന്യായ വകുപ്പ് രാജ്യവ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ റിലൻ്റ്‌ലെസ് ജസ്റ്റിസ്’ ദൗത്യത്തിലൂടെ 205 കുട്ടികളെ രക്ഷപ്പെടുത്തി. രണ്ട് ആഴ്ച നീണ്ടുനിന്ന പരിശോധനയിൽ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായ 293 പേരെ അറസ്റ്റ് ചെയ്തു.

എഫ്.ബി.ഐയുടെഫീൽഡ് ഓഫീസുകളും വിവിധ യു.എസ് അറ്റോർണി ഓഫീസുകളും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. അപകടാവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമായിരുന്നു മുൻഗണന.

അറസ്റ്റിലായവരിൽ വിമാനപ്പടയിലെ ഉദ്യോഗസ്ഥൻ, പോലീസ് ഓഫീസർ എന്നിവർ മുതൽ വിദേശ പൗരന്മാർ വരെ ഉൾപ്പെടുന്നു. കുട്ടികളെ കടത്തുക, അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, ഓൺലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വെർജീനിയയിൽ നിന്നുള്ള ഒരാൾ 14 വയസ്സുകാരിയെ ചൂഷണം ചെയ്യുകയും തുടർന്ന് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത സംഭവം അധികൃതർ എടുത്തുപറഞ്ഞു. ഓൺലൈൻ വഴി കുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ‘സെക്സ്റ്റോർഷൻ’ സംഘങ്ങളും പിടിയിലായിട്ടുണ്ട്.

രക്ഷപ്പെടുത്തിയ കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായം, മാനസികാരോഗ്യം, കൗൺസിലിംഗ് എന്നിവ എഫ്.ബി.ഐയുടെ വിക്ടിം സർവീസസ് ഡിവിഷൻ വഴി ഉറപ്പാക്കിയിട്ടുണ്ട്.

കുട്ടികളെ വേട്ടയാടുന്നവർക്ക് അമേരിക്കയിൽ ഒരിടത്തും സുരക്ഷിതമായി ഇരിക്കാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ പാം ബോണ്ടിമുന്നറിയിച്ചു. 2006-ൽ ആരംഭിച്ച ‘പ്രോജക്റ്റ് സേഫ് ചൈൽഡ്ഹുഡ്’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page