ഉദുമ : മീത്തലെ മാങ്ങാട്,കൂളിക്കുന്നിൽ തേങ്ങയിടുന്നതിനു തെങ്ങു കയറ്റ യന്ത്രമുപയോഗിച്ച് തെങ്ങിന് മുകളിൽ കയറിയ ആൾ യന്ത്രം ലോക്ക് ആയതിനെതുടർന്നു അര മണിക്കൂറോളം തെങ്ങിൽ പിടിച്ചു നിന്നു. വിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സ് ആളെ രക്ഷിച്ചു താഴെയിറക്കിയത്തോടെയാണ്കണ്ടുനിന്നവർക്കും ആശ്വാസമാ യത്.കൂളിക്കുന്നിലെ ഫൗസിയ ഉസ്മാന്റെ വീട്ടു പറമ്പിൽ തേങ്ങ പറിക്കാൻ എത്തിയ കുളിക്കുന്നിലെ രാജു എ ജെ (60) എന്ന ആളാണ് തെങ്ങിനു മുകളിൽവച്ചു യന്ത്രം ലോക് ആയതോടെ താഴെ ഇറങ്ങാൻ കഴിയാതെ തെങ്ങിൽ കുടുങ്ങിയത്. തേങ്ങാ പറിച്ചതിനു ശേഷം മുറിച്ചിട്ട ഓല മടൽ മെഷീനിൽ തട്ടുകയും മെഷീൻ ലോക്കാവുകയുമായിരുന്നു. താഴെ ഇറങ്ങാൻ ആവുന്ന പണിയൊക്കെ നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു.ഇറങ്ങാൻ പറ്റാത്ത സ്ഥിതിയിൽ അ രമണിക്കൂർ തെങ്ങിന് മുകളിൽ പിടിച്ചു നിൽക്കുകയായിരുന്നു .നാട്ടുകാർ ഏറെ ശ്രമിച്ചിട്ടും താഴെയിറക്കാൻ പറ്റാതെ വന്നപ്പോൾ വീട്ടുകാർ കാസർക്കോട്ടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ കെ ഹർഷ യുടെയും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിന്റെയും നേതൃത്വത്തിൽ സേന സ്ഥലത്തു കുതിച്ചെത്തി.60 അടി ഉയരമുള്ള തെങ്ങിൽ നിന്ന് സേനയുടെ ലാഡർ ഉപയോഗിച്ച് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാൽ തെങ്ങിൽ കയറി രാജുവിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു .ബാക്കി മുഴുവൻ തെങ്ങിലെയും തേങ്ങാപറിച്ചു കഴിഞ്ഞ് അവസാന തെങ്ങിൽ കയറിയപ്പോഴായിരുന്നു കുടുക്കിൽപ്പെട്ടത്. സേനാംഗങ്ങൾ ആയ ഒ കെ പ്രജിത്ത് ,എസ് അരുൺകുമാർ,ജിതിൻ കൃഷ്ണൻ, പി സി മുഹമ്മദ് സിറാജുദ്ദീൻ, വിഎസ് ഗോകുൽ കൃഷ്ണൻ, അതുൽ രവി,ഫയർ വുമൺ ഒ കെ അനുശ്രീ ഹോം ഗാർഡുമാരായ എൻ പി രാകേഷ് ,കെ വി ശ്രീജിത്ത് ,എസ് സോബിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.25 വർഷക്കാലമായി സമീപപ്രദേശങ്ങളിൽ തേങ്ങ പറിക്കുന്ന ആളാണ് രാജു.







