കായംകുളം: ഭാര്യയെ 2 മാസമായി കണ്ടെത്താനാകാത്തതിൽ മാനസികമായി തളർന്ന ഭർത്താവ് ജീവനൊടുക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്ന ഭാര്യയെ കണ്ടെത്തി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്. ഭാര്യ രഞ്ജിനി കഴിഞ്ഞ ജൂൺ 11നു രാവിലെ ബാങ്കിൽ പോകുന്നുവെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. പിന്നീട് ഇവരെക്കുറിച്ചു വിവരമില്ലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബാങ്കിൽ പോയില്ലെന്നു കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പോകുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ഭാര്യ കാണാതായതിനെ തുടർന്ന് വിനോദ് സാമൂഹ്യമാധ്യമങ്ങളിലൂടെ സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും, ഭാര്യ തിരികെ വരണമെന്നുമുള്ള അഭ്യർത്ഥന പങ്കുവെച്ചിരുന്നു. എന്നാൽ പ്രതികരണങ്ങളൊന്നും ലഭിക്കാതെ, നിരാശയിലായിരുന്നു. യാത്രയ്ക്കിടെ മൊബൈൽ ഫോൺ കൈയിൽ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസ്സമായി. ഭർത്താവിന്റെ പോസ്റ്റും ശ്രദ്ധയിൽ പെട്ടില്ല. ഭാര്യയെ കാണാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ് മോർട്ടത്തിനു ശേഷം വിനോദിന്റെ സംസ്കാരം നടത്തി. കുടുംബശ്രീ സെക്രട്ടറിയായ രഞ്ജിനിയുടെ യൂണിറ്റ് ഒന്നേകാൽ ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതടക്കം മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നെന്നു വീട്ടുകാർ പറയുന്നു. മക്കൾ: വിഷ്ണു, ദേവിക.
