ബെംഗളൂരു: മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഭർത്താവിനെ യുവതി ചപ്പാത്തി കോൽ കൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു സുദ്ദഗുണ്ടെ പാളയയിൽ താമസിക്കുന്ന ഭാസ്കറിന്റെ(42) മരണത്തിലാണ് ഭാര്യ ശ്രുതി(32)യെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി വഴക്കിട്ടതിന് പിന്നാലെയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഭാസ്കറും ശ്രുതിയും 12 വർഷം മുമ്പ് വിവാഹിതരായവരാണ്. ദമ്പതിമാർക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നും മദ്യപിക്കുന്ന ഭാസ്കർ വീട്ടിൽ കുഴപ്പക്കാരനായിരുന്നു. കഴിഞ്ഞദിവസം മദ്യപിച്ചെത്തിയ വഴക്കുണ്ടാക്കിയെന്നും തുടർന്ന് തടി ഉപയോഗിച്ച് നിർമിച്ച ചപ്പാത്തികോൽ കൊണ്ട് ഭർത്താവിനെ മർദിക്കുകയാണുണ്ടായതെന്നും യുവതി മൊഴിനൽകി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു. ഭാസ്കറിനെ മർദിച്ച് കൊലപ്പെടുത്തിയശേഷം സംഭവം സ്വാഭാവിക മരണമായി ചിത്രീകരിക്കാനുള്ള പ്രതിയുടെ ശ്രമം വിജയിച്ചില്ല. തങ്ങൾ ഉറങ്ങുകയായിരുന്നെന്നും ഇതിനിടെയാണ് മരണം സംഭവിച്ചതെന്നുമായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭാസ്കറിന് മർദനമേറ്റതായി കണ്ടെത്തി. ഇതോടെ ഭാര്യയെ വിശദമായി ചോദ്യംചെയ്യുകയും ഇവർ കുറ്റംസമ്മതിക്കുകയുമായിരുന്നു.







