ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കിയ 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ തവാവുര്‍ ഹുസൈന്‍ റാണ ആക്രമണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തി. മുംബൈ ആക്രമണത്തില്‍ തന്റെ പങ്ക് സമ്മതിച്ചതായി റിപ്പോര്‍ട്ട്.കൂട്ടക്കൊല നടന്ന സമയത്ത് താന്‍ നഗരത്തിലുണ്ടായിരുന്നുവെന്നും പാകിസ്ഥാന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റായിരുന്നുവെന്നും ഇന്ത്യാ ടുഡേ ടിവിയോട് വെളിപ്പെടുത്തി. ഡല്‍ഹി തീഹാര്‍ ജയിലില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് തഹാവൂര്‍ റാണ.
മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് റാണ ഇക്കര്യം സമ്മതിച്ചതെന്നാണ് വിവരം.
റാണെയും സുഹൃത്തും സഹായിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുമായി നിരവധി പരിശീലന സെഷനുകള്‍ നടത്തി. ലഷ്‌കര്‍ ഇ തൊയ്ബ പ്രധാനമായും ഒരു ചാര ശൃംഖലയായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. മുംബൈയില്‍ തന്റെ സ്ഥാപനത്തിന്റെ ഒരു ഇമിഗ്രേഷന്‍ സെന്റര്‍ തുറക്കാനുള്ള ആശയം തന്റേതായിരുന്നുവെന്ന് റാണ പറഞ്ഞു. 26/11 ആക്രമണ സമയത്ത് താന്‍ മുംബൈയില്‍ ഉണ്ടായിരുന്നു. അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് പോലുള്ള സ്ഥലങ്ങള്‍ താന്‍ പരിശോധിച്ചതായും 26/11 ആക്രമണം പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സുമായി സഹകരിച്ചാണ് നടത്തിയതെന്നും റാണെ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനുശേഷം, മുംബൈ പൊലീസ് റാണയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാനുള്ള ഒരുക്കത്തിലാണ്. 10 പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ 26/11 മുംബൈ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.







