കാസർകോട്: പെരുന്നാളിന് വേണ്ടി അറുക്കാൻ കൊണ്ടുവന്ന പോത്ത് കയർ പൊട്ടിച്ച് ഓടി. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ പോത്തിനെ തളച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ തളങ്കര ബാങ്കോട് ആണ് പോത്ത് പരാക്രമം നടത്തിയത്. അക്രമാസക്തനായ പോത്ത് ആൾക്കാരെ ആക്രമിക്കാൻ ശ്രമം നടത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പോത്തിന്റെ മുന്നിൽ പെട്ട ആൾക്കാർ തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പിടികൂടാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും പോത്ത് ഓടി തൊട്ടടുത്ത ആയിഷ എന്നവരുടെ വീട്ടുവളപ്പിൽ കയറുകയായിരുന്നു. ഉടനെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സീനിയർ ഫയർആൻഡ് റെസ്ക്യൂ ഓഫീസർ വി.സുകുവിന്റെ നേതൃത്വത്തിൽ സേനയെത്തി ഒന്നരമണിക്കൂർ ശ്രമഫലമായിട്ടാണ് പോത്തിനെ തളച്ചിടാൻ കഴിഞ്ഞത്. പോത്ത് ഓടുന്ന വഴിയിൽ സേനയുടെ വലിയ റെസ്ക്യൂ നെറ്റ് കെട്ടി അതിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. നാട്ടുകാരും സേനാംഗങ്ങളും കൂടി പിടിച്ചു കെട്ടിയതിനു ശേഷം അഷറഫ് തളങ്കര എന്നയാളെ ഏൽപ്പിച്ചു. സേനാംഗങ്ങളായ ഒ കെ.പ്രജിത്ത്, എസ് അരുൺകുമാർ, വി.എസ് ഗോകുൽ കൃഷ്ണൻ, എം.എ വൈശാഖ്, അതുൽ രവി, ഹോംഗാഡുമാരായ ടി.വി പ്രവീൺ, കെവി ശ്രീജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
