ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11.45ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ നിന്ന് ആദ്യ ട്രെയിൻ മോദി ഫ്ലാഗ് ഓഫ് ചെയ്യും. ശനിയാഴ്ച മുതലാകും സർവീസ് ആരംഭിക്കുക. നിലവിൽ റോഡ് മാർഗം 6 മണിക്കൂറിലധികം വരുന്ന യാത്രയ്ക്ക് വന്ദേഭാരതിൽ 3 മണിക്കൂർ മാത്രമാകും വേണ്ടി വരിക. ആഴ്ചയിൽ 6 ദിവസം 2 വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തും. 20 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള പ്രദേശത്ത് കൂടി ഉൾപ്പെടെ ട്രെയിൻ കടന്നു പോകും. ട്രെയിനിനുള്ളിൽ ചൂട് ഉറപ്പാക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഖീർ ഭവാനി ക്ഷേത്രം, മാർത്താണ്ഡ സൂര്യക്ഷേത്രം, അമർനാഥ് യാത്ര ബേസ് ക്യാമ്പ് എന്നിവിടങ്ങളിലേക്കുള്ള യാത്ര വന്ദേഭാരത് എളുപ്പമാക്കും. കശ്മീർ താഴ്വരയിൽ നിന്നുള്ള ചരക്കു ഗതാഗതവും സുഗമമാക്കും. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചിനാബ് പാലം, ഇന്ത്യയിലെ ആദ്യ കേബിൾ പാലമായ അൻജി ഖദ് പാലം, ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽപാത എന്നിവയും മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.







